ഭര്‍ത്താവിന്റെ പീഡനം; മകളുടെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് പിതാവ്….

‘എന്നെ ഇവിടുന്ന് കൊണ്ട് പോകണം. എനിക്ക് ഇവിടെ പറ്റൂല്ല. ഞങ്ങള്‍ പോയി അവളെ കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോള്‍ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവള്‍ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവന്‍ വിളിക്കും, വീഡിയോ കോളില്‍ കുഞ്ഞിനെ കാണും, ഫോണ്‍ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകള്‍ ഇത് ചെയ്തത്….’
ഭര്‍ത്താവിന്റെ പീഡനം കാരണം സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച ഫൈറൂസിന്റെ പിതാവിന്റെ വാക്കുകളാണ് ഇത്.

ഫൈറൂസിന്റെ വീട്ടുകാര്‍ പറയുന്നത് പ്രകാരം ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണ് ഫൈറൂസ് തൂങ്ങിമരിച്ചത്. യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു ഫൈറൂസിന്റെ മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒന്നരവര്‍ഷം മുമ്പായിരുന്നു ജാഫറിന്റെയും ഫൈറൂസിന്റെയും വിവാഹം. ജാഫര്‍ വിദേശത്താണ്. ഇവര്‍ക്ക് നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. ഫൈറൂസ് വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു. ഗര്‍ഭിണിയായ ശേഷമാണ് ജാഫര്‍ ഫൈറൂസിനെ മാനസിക പീഡനത്തിന് ഇരയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ പീഡനം കാരണം തങ്ങളുടെ മകളെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ഇതിനു ശേഷവും ഭര്‍ത്താവ് മകളെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുമായിരുന്നു. ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ഫോണിലെ സംഭാഷണങ്ങള്‍ പൊലീസിന് തെളിവായി കൈമാറിയിട്ടുണ്ട്.

പ്രസവശേഷം ഹൈറൂസിനേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ ജാഫര്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. നിലവില്‍ നാലു മാസം പ്രായമായ ഇവരുടെ പെണ്‍കുഞ്ഞ് ഇപ്പോള്‍ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തു നിന്ന് നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News