പരോളിലിറങ്ങിയ ഗുർമീത് റാം റഹീമിന് പ്രത്യേക സുരക്ഷയുമായി ഹരിയാന സർക്കാർ

ദേരാ സച്ഛാ സൌദ നേതാവ് ഗുർമീത് റാം റഹീമിന് ഹരിയാന സർക്കാരിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ . ഖാലിസ്ഥാൻ പ്രവർത്തകരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്. വിവിധ കൊലപാതകങ്ങളിലായി ശിക്ഷിക്കപ്പെട്ട ഗുർമീത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് 21 ദിവസത്തെ പരോളിലിറങ്ങിയിരുന്നു.

വലിയ ജനസ്വാധീനമുള്ള ഗുർമീതിന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ തന്നെ പരോൾ നൽകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇസഡ് പ്ലസ് വിഭാഗത്തിലുള്ള ആളുകൾക്ക് സുരക്ഷയ്ക്കായി 10 സുരക്ഷാ ഉദ്യോഗസ്ഥരും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരും ലഭിക്കും.

തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലായിരുന്നു. മാത്രമല്ല 2002 ൽ റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീതിനെ പാഞ്ച്കുല പ്രത്യേക സി ബി ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.

തന്‍റെ മുന്‍ മാനേജറായ രഞ്‌ജീത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് റാം റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്ജിത് ആണെന്ന് സംശയമുണ്ടായിരുന്നു.

2002 നവംബര്‍ രണ്ടനാണ് മാധ്യമപ്രവര്‍ത്തകൻ ഛത്രപതിക്കെതിരെ ​ഗുർമീത് വെടിയുതിർത്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഛത്രപതിയെ ​ഗുർമീത് വെടിവച്ചത്.സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2003ൽ മരണത്തിന് കീഴടങ്ങി. തുടർന്ന് ആ വർഷം സംഭവത്തിൽ കേസ് എടുക്കുകയും 2006ൽ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel