മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെ നഷ്ടമായതിന്റെ വേദനയിലാണ് കേരളം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വ്യത്യസ്‍തങ്ങളായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് കെപിഎസി ലളിത പോയ് മറഞ്ഞത്.
കെപിഎസി ലളിതയുടെ വിയോഗത്തിൽ രാഷ്ട്രീയ സാംസ്ക്കാരിക കേരളം അനുശോചനം രേഖപ്പെടുത്തുകയാണ്. അതുപോലെ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ ലിജീഷ് കുമാർ.
ഇത്രമേൽ സങ്കീർണ്ണമായ ഒരു പെൺജീവിതത്തിന് ലളിത എന്ന് പേരിട്ടതാരായിരിക്കും എന്ന് അദ്ദേഹംഫേസ്ബുക്കിൽ കുറിക്കുന്നു. നമ്മുടേതല്ലാത്ത മനുഷ്യർ തിങ്ങിക്കൂടിയിരുന്ന സിനിമയുടെ കവലയിലിരുന്ന് നമ്മളോട് മാത്രമായി മിണ്ടിയ ഒരാൾ മടങ്ങുകയാണെന്നും ഈ മടക്കത്തെ ലളിതമായി ഉൾക്കൊള്ളാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു.
ഫേസ്ബുക്ക് കുറിപ്പ്
ഇത്രമേൽ സങ്കീർണ്ണമായ
ഒരു പെൺജീവിതത്തിന്
ലളിത എന്ന് പേരിട്ടതാരായിരിക്കും !!
………………………………………………………..
മരിച്ച് പോയതിന് ശേഷം ലളിതച്ചേച്ചിയെ കുറിച്ച് പുറത്ത് വന്ന കുറിപ്പുകളെല്ലാം ലളിത സുന്ദര കാവ്യങ്ങളെക്കുറിച്ചായിരുന്നു. സത്യത്തിൽ അതൊരു ട്രാപ്പാണ്. ലാളിത്യമാണ് സ്ത്രീയെ സുന്ദരിയാക്കുന്നത് എന്ന പൊതുബോധത്തെ അത് പേറുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ലളിത എന്ന പേര് ഒരാളുടെയല്ല, ഒരു കാലഘട്ടത്തിൻ്റെ പെൺജീവിതത്തിൻ്റെ മൊത്തം തലക്കെട്ടാണ്.ആ തലക്കെട്ടിനെ മറികടക്കാനുള്ള സമരമായിരുന്നു അരങ്ങിലും പുറത്തുമായി സ്ത്രീ നടത്തിയ പോരാട്ടങ്ങളത്രയും. ഒരാൾ മടങ്ങുമ്പോൾ ഇങ്ങനെയൊരാൾ ഇനിയില്ല എന്ന് നാം പറയാറുണ്ട്, ആ പറച്ചിലിന് ലളിതച്ചേച്ചിയുടെ മടക്കം അടിവരയിടുന്നുണ്ട്. ലളിത എന്നൊരു പേര് വരാനിരിക്കുന്ന തലമുറയിലൊന്നും ഇനിയുണ്ടാവില്ല. ഇനി വരുന്ന പെൺതലമുറ ലളിതയായിരിക്കില്ല.
അഭിനയം ഒരു കളറുള്ള കലയാവുന്നതിന് മുമ്പ്, നമ്മുടെ കളർപ്പടങ്ങൾക്കും മുമ്പത്തെ പെൺജീവിതങ്ങളെക്കുറിച്ചാണ് ഞാനിപ്പോഴോർക്കുന്നത്. അരങ്ങിൽ വന്ന് ചിരിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത, അതിന് പുറത്ത് കരഞ്ഞ പെണ്ണുങ്ങളായിരുന്നു നമ്മുടെ നാടകക്കാരേറെയും. പിൽക്കാലവും അതുള്ളിൽ കൊണ്ടു നടക്കേണ്ടി വന്നത് കൊണ്ടാവണം കെ.പി.എ.സി എന്ന വിലാസത്തിൽ ലളിതച്ചേച്ചി മരിക്കുവോളം തുടർന്നത്.
രണ്ട് ലളിതമാരുടെ പടങ്ങളിൽ ഞാനിരുന്ന് നോക്കുകയായിരുന്നു ഇന്നലെ രാത്രി മുതൽ, ഇതിലേത് ലളിതയാണ് ലളിത എന്നറിയാൻ. ചിരിയോ വിഷാദമോ എന്നറിയാൻ. നാടക ലളിതയെ, ഭരതനെ കാമിച്ച കാമുകി ലളിതയെ, ശ്രീവിദ്യയിലേക്ക് ഭരതനൊഴുകുന്നത് നോക്കി നിന്ന ലളിതയായ ഭാര്യയെ, ഒറ്റയാൾ ജീവിതത്തിലേക്ക് മടങ്ങിയ ശേഷമുള്ള നിൽപ്പു സമരത്തെ, സിനിമ കൊടുത്ത കസേരയെ, അക്കസേരയ്ക്ക് പകരം പല കാലങ്ങളിൽ കാണിക്കേണ്ടി വന്ന നന്ദി പ്രകടനങ്ങളെ, അപ്രകടനങ്ങളിലൂടെ ഏറ്റു വാങ്ങേണ്ടി വന്ന കല്ലുമലകളെ !! ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു, ഇത്രമേൽ സങ്കീർണ്ണമായ
ഒരു പെൺജീവിതത്തിന് ലളിത എന്ന് പേരിട്ടതാരായിരിക്കും ?സിൽവിയ പ്ലാത്ത് ടെഡ് ഹ്യൂഗ്സിൻ്റെ കവിത വായിച്ച് അദ്ദേഹത്തിനെഴുതിയ ഒരു കത്താണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. ടെഡീ, നീയാണ് ആദ്യമായി എന്നോട് സംസാരിച്ചത് എന്ന് തുടങ്ങുന്ന കത്ത്. ആരും സിൽവിയ പ്ലാത്തിനോട് സംസാരിക്കാത്തത് കൊണ്ടായിരുന്നില്ല, അവളോട് മാത്രമായി പറയുന്ന ഒരു ശബ്ദം ടെഡ് ഹ്യൂഗ്സിൻ്റെ കവിതയിൽ നിന്ന് അവൾക്ക് കണ്ടെടുക്കാൻ കഴിഞ്ഞതുകൊണ്ടായിരുന്നു അത്.
ലളിതച്ചേച്ചി മരിച്ച ശേഷം ചുറ്റും നിറഞ്ഞൊഴുകിയത് ഉടലുകൊണ്ട് അവർ നിറഞ്ഞാടിയ ആയിരം കഥാപാത്രങ്ങളായിരുന്നില്ല. മതിലുകൾക്കപ്പുറത്ത് നിന്ന് ഒഴുകി വന്ന ഉടലില്ലാത്ത നാരായണിയുടെ ശബ്ദമായിരുന്നു.
എന്തുകൊണ്ടായിരിക്കും അത് ? സിനിമയ്ക്കകത്തെ പത്ത് നൂറ് കഥാപാത്രങ്ങളിൽ നിന്ന് തന്നോട് മാത്രമായി പറയുന്ന ഒരു ശബ്ദം ലളിതച്ചേച്ചിയിൽ നിന്ന് പ്രേക്ഷകന് കണ്ടെടുക്കാൻ കഴിഞ്ഞതുകൊണ്ടാവണം അത്. നമ്മുടേതല്ലാത്ത മനുഷ്യർ തിങ്ങിക്കൂടിയിരുന്ന സിനിമയുടെ കവലയിലിരുന്ന് നമ്മളോട് മാത്രമായി മിണ്ടിയ ഒരാൾ മടങ്ങുകയാണ്. ലളിതമായി ഉൾക്കൊള്ളാനാവുന്നില്ലല്ലോ ഈ മടക്കത്തെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here