മരിച്ചിട്ട് 3 ദിവസം; വെള്ളം മാത്രമേ കുടിക്കുന്നുള്ളു ഭക്ഷണം കഴിക്കുന്നില്ല; മകൻ മരിച്ചതറിയാതെ അമ്മ

മകന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും സഹോദരങ്ങളും. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 50 വയസുള്ള അജിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്.

വീടിന്‍റെ അറ്റകുറ്റ പണികള്‍ക്ക് പഞ്ചായത്തില്‍ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിന്‍റെ രേഖകളുമായി എത്തിയ പഞ്ചായത്തംഗമാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് സുഖമില്ലെന്നും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നുമില്ലെന്നുമായിരുന്നു പഞ്ചായത്ത് അംഗത്തോട് ചെല്ലമ്മ പറഞ്ഞത്. ഇതിനേത്തുടര്‍ന്നാണ് പഞ്ചായത്ത് അംഗം സാലിമോള്‍ വീട്ടിലേക്ക് കയറി പരിശോധിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് അംഗം ചെല്ലുന്ന സമയത്ത് ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. പഞ്ചായത്തംഗം അറിയിച്ചതിനെത്തുടർന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി.

അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു. നാല് പേർക്കും ലഭിക്കുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം ഗവ. ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ അജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സംസ്കാരം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News