ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ. ഇന്നു രാവിലെ 10.15ന് മുംബൈ ഓഹരി വിപണിയുടെ മൂല്യം 2,47,46,960.48 കോടി രൂപയില്‍ എത്തി. ഇന്നലെ ക്ലോസിങ്ങില്‍ ഇത് 2,55,68,668.33 കോടി ആയിരുന്നു.

8.2 ലക്ഷം കോടിയുടെ കുറവാണ് ഇന്നു വ്യാപാരം തുടങ്ങി ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടുണ്ടായത്. വന്‍ ഇടിവാണ് ഇന്ത്യന്‍ ഓഹരി സൂചികകളില്‍ രാവിലെയുണ്ടായത്. സെന്‍സെക്സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു.

എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു. സെന്‍സെക്സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി.

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്.

കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കോവിഡിന്റെ ആഘാതത്തില്‍നിന്ന് ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ തിരിച്ചുവരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവര്‍ധനയ്ക്ക് കാരണമായത്. സംഘര്‍ഷം തുടര്‍ന്നാല്‍ വില പുതിയ ഉയരങ്ങള്‍ കീഴടക്കിയേക്കാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here