ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസണിലെ മത്സരങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ മാത്രമായി നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയ്യാറെടുക്കവെ, മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ നടത്തരുതെന്ന് ആവശ്യം. വിവിധ ടീമുകളാണ് മുംബൈ ഇന്ത്യൻസിനെ ഹോം ഗ്രൗണ്ടിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വാങ്കഡെയിൽ മുംബൈയെ കളിപ്പിക്കുന്നത് അവർക്ക് അനാവശ്യ മുൻതൂക്കം നൽകുമെന്നാണ് ആരോപണം.
കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ഈ വർഷം ഐപിഎൽ മഹാരാഷ്ട്രയിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടത്തുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിനു പുറമേ മുംബൈയിലെ തന്നെ ബ്രാബൺ സ്റ്റേഡിയം. ഡി.വൈ. പാട്ടീൽ സ്റ്റേഡിയം, പുണെയിലെ ഗുഹാൻജെ സ്റ്റേഡിയം എന്നിവിടങ്ങളിലായി ടൂർണമെന്റ് ക്രമീകരിക്കാനാണ് ബിസിസിഐ നീക്കം.
‘ഇത്തവണ ഒരു ടീമിനും ഹോം മത്സരത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിനു മാത്രം വാങ്കഡെ സ്റ്റേഡിയത്തിൽ മത്സരം അനുവദിക്കുന്നത് ശരിയല്ലെന്നാണ് മറ്റു ചില ടീമുകളുടെ നിലപാട്. മുംബൈ ഇന്ത്യൻസ് മുംബൈയിലെ തന്നെ മറ്റു വേദികളിൽ കളിക്കുന്നതിൽ ഇവർക്ക് എതിർപ്പില്ല. പക്ഷേ, വാങ്കഡെയിൽ കളിപ്പിക്കരുതെന്നാണ് ആവശ്യം’ – ഒരു ഐപിഎൽ ടീമിന്റെ പ്രതിനിധി ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.
കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടം ഇന്ത്യയിൽ നടന്നപ്പോഴും ഒരു ടീമിനുപോലും ഹോം മത്സരം ലഭിക്കുന്നില്ലെന്ന് ബിസിസിഐ ഉറപ്പാക്കിയിരുന്നു. സമാനമായ ശ്രദ്ധ ഇത്തവണയും വേണമെന്നാണ് ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here