യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ വേളയില്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് യുഎസ്. യുക്രൈനിലെ റഷ്യയുടെ നടപടികളോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പാക്കിസ്ഥാനുമായി ആശയ വിനിമയം നടത്തി. റഷ്യ അധിനിവേശം നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് അറിയിച്ചു. ഉക്രൈനൊപ്പം നില്‍ക്കേണ്ടത് യുഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും നെഡ് പ്രൈസ് പറഞ്ഞു. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീതി നിലനിൽക്കുന്നതിന് തൊട്ടുപിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍ എത്തിയത്.
റഷ്യ യുക്രൈനില്‍ പ്രവേശിച്ചതിനു ശേഷം പുടിനെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഇമ്രാന്‍ ഖാന്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും. അതേസമയം, റഷ്യന്‍ നടപടികളോട് അനുകൂല നിലപാട് പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here