ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് പാകിസ്ഥാന്‍ വഴി ഇന്ത്യ കയറ്റി അയച്ചത്. 50 ട്രക്കുകളിലാണ് ഇത്രയും ധാന്യം കയറ്റിയയച്ചത്. വാഹനവ്യൂഹം ഇന്ത്യ-പാകിസ്ഥാന്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ (ഐസിപി) വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായം നല്‍കണമെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാര അതിര്‍ത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നതിനെ അമൃത്സറിലെ വ്യാപാരികളും ട്രക്കര്‍മാരും സ്വാഗതം ചെയ്തു. അഫ്ഗാന്‍ സഹായത്തിനാണെങ്കിലും അതിര്‍ത്തി തുറക്കുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യാപാരം വീണ്ടും ആരംഭിക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്പ് വിതരണം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭക്ഷ്യധാന്യം ജലാലാബാദിലുള്ള ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) കൈമാറുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാന് സഹായം നല്‍കുന്നതിനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ബിഷോ പരാജുലി, അഫ്ഗാന്‍ അംബാസഡര്‍ ഫാരിദ് മമുണ്ടസായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) സംഭരിച്ച ഗോതമ്പാണ് കയറ്റി അയച്ചത്. ധാന്യം കേടുകൂടാതിരിക്കാനായി മലിനീകരണത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേകം പാക്ക് ചെയ്താണ് അയച്ചത്.

അതേസമയം, അഫ്ഗാന് സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നെങ്കിലും പാകിസ്ഥാന്‍ വഴിയുള്ള ചരക്കുനീക്കം തര്‍ക്കത്തിലായതിനാല്‍ സഹായം എത്തിക്കാനായിരുന്നില്ല. കശ്മീരില്‍ 370 വകുപ്പ് ഇന്ത്യ എടുത്തുകളഞ്ഞ ശേഷം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വ്യാപാരങ്ങളും പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചരക്കുനീക്കം അനുവദിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നെങ്കിും നടപ്പായില്ല. ഭക്ഷ്യധാന്യം അയച്ചതിന് ഐക്യരാഷ്ട്ര സംഘടന ഇന്ത്യക്ക് നന്ദി അറിയിച്ചു. 13 ടണ്‍ അവശ്യ മരുന്നുകളും ശീതകാല വസ്ത്രങ്ങളും 500,000 ഡോസ് കൊവിഡ് വാക്‌സിനും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വിതരണം ചെയ്തിരുന്നു. താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാനിലേക്ക് ഒരു ദശലക്ഷം ടണ്‍ ഗോതമ്പ് എത്തിക്കാന്‍ ഇന്ത്യ ഇറാനിലൂടെയുള്ള ചബഹാര്‍ തുറമുഖ പാത ഉപയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News