യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കല്‍ ദുഷ്കരം. ഇന്ത്യൻ എംബസി നിര്‍ദേശിച്ചിരിക്കുന്ന പല വ്യവസ്ഥകളും അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹംഗറി, റുമേനിയൻ അതിർത്തികൾക്ക് സമീപത്തുള്ള വിദ്യാർഥികളെയാണ് തുടക്കത്തിൽ ഒഴിപ്പിക്കുകയെന്ന് എംബസി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനു പാതയൊരുങ്ങിയാൽ ഈ അതിർത്തികളിലെ ചാപ്‌സാഹോ, പൊറ്യൂൺസിരേ എന്നീ ചെക്ക്‌പോസ്‌റ്റുകൾ വഴിയാണ് ഇന്ത്യക്കാരെ കടത്തുക.
അതേസമയം, വിദ്യാർഥികൾ അടക്കമുള്ളവർ സ്വന്തമായി വാഹനങ്ങൾ കണ്ടെത്തിയാണ് അതിർത്തികളിൽ എത്തേണ്ടത്. ഇവർ അമേരിക്കൻ ഡോളർ കരുതണമെന്ന നിർദേശമാണ് എംബസി നൽകിയിട്ടുള്ളത്. എന്നാൽ ഇത് പ്രായോഗികമല്ല.
യുക്രൈനിൽ ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവർത്തനം താറുമാറായതിനാൽ പണം സംഘടിപ്പിക്കാനും ഡോളറായി മാറ്റാനും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാസ്‌പോർട്ടിനൊപ്പം രണ്ട് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഇന്ത്യൻ ദേശീയ പതാക പതിപ്പിക്കണം.
അതിനിടെ ലീവിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന 40 ഇന്ത്യൻ വിദ്യാർഥികൾ കാൽനടയായി യുക്രൈൻ-പോളണ്ട് അതിർത്തിയിൽ എത്തിയതിന്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു. കോളേജ് ബസിൽ ഇവരെ അതിർത്തിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ എത്തിച്ചു.
പോളണ്ട് അതിർത്തി കാൽനടയായി കടക്കാൻ അവിടത്തെ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് ഇന്ത്യയുടെ പോളണ്ട്–ലിത്വാനിയ എംബസി അറിയിച്ചു. പോളണ്ട് അതിർത്തിയിലും സ്ലോവാക് അതിർത്തിയിലും ഇന്ത്യൻ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. 16,000 ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ രാജ്യത്തിന് പുറത്തെത്തിക്കാനുള്ള നീക്കം ഇന്ത്യ തുടങ്ങിയെങ്കിലും അത് അത്ര എളുപ്പമല്ല. 6,03,550 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന 18,000ത്തോളം പേരെ ബസ് പുറപ്പെടുന്നിടങ്ങളിലേക്കോ അതിർത്തിയിലേക്കോ എങ്ങനെ എത്തിക്കും എന്നതാണ് പ്രശ്നം. പല യൂണിവേഴ്സിറ്റികളിലുമുള്ള കുട്ടികൾക്ക് അതിർത്തിയിലെത്താൻ മണിക്കൂറുകൾ യാത്ര വേണം. ബസുകളോ കാറുകളോ ലഭ്യമല്ല. ട്രെയ്ൻ ഓടുന്നില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 സർവകലാശാലകളിലായി ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നു. യുക്രൈനിന്റെ വടക്ക് കിഴക്കൻ നഗരമായ ഖാർകീവിൽ മൂന്ന് സർവകലാശാലയുണ്ട്. ഇവിടെ ആറായിരത്തോളം ഇന്ത്യക്കാരുണ്ട്. മധ്യ പശ്ചിമ ഭാഗത്തുള്ള വിനിത്‍സിയയിൽ മൂവായിരത്തോളം ഇന്ത്യൻ വിദ്യാർഥികളുണ്ട്. ബങ്കറുകളിൽ അഭയം തേടിയിരിക്കുന്ന പല വിദ്യാർഥികളുടെയും കൈവശം പണം ഇല്ല.
പുറത്തിറങ്ങി പണം പിൻവലിക്കുക അസാധ്യമാണ്. കറന്‍സി യുഎസ് ഡോളർ ആക്കാനുള്ള സാഹചര്യവുമില്ല. പാസ്പോർട്ടിനൊപ്പം സമ്പൂർണ ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണമെന്നും വാഹനങ്ങളിൽ ഇന്ത്യൻ പതാക പതിക്കണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ സാഹചര്യം പോലും പരിഗണിക്കാതെയുള്ളതാണെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here