കോൺഗ്രസിലെ ഗ്രൂപ്പ് പോര് എൻജിഒ അസോസിയേഷനിലേക്ക് പടർന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ നടപടികൾ അവസാനിപ്പിച്ച് പിരിഞ്ഞു. സംഘടനാ നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരൻ്റെ നീക്കത്തിനെതിരെയാണ് എ-ഐ വിഭാഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നത്.
കോൺഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനിൽ തുടങ്ങിയ ഗ്രൂപ്പ് പോരാണ് പുതിയ തലത്തിലേക്ക് ഉയർന്നത്. ഒരിടവേളക്ക് ശേഷം ഓൺലൈനിൽ അല്ലാതെ ചേർന്ന വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയത്.
സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ ഏ ഗ്രൂപ്പ് നിർദേശിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം പറഞ്ഞതോടെ ആദ്യം ബഹളമായി. തുടർന്ന് മുദ്രാവാക്യം വിളിയായി. ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി നിന്നതോടെ, യോഗം അലസിപ്പിരിഞ്ഞു. അനുരഞ്ജന ഫോർമുലയായി കെ പി സി സി നേതൃത്വം പറഞ്ഞ പേരുകൾ പോലും ഉൾപ്പെടുത്തുന്നില്ലെന്ന് എതിർപക്ഷം ആരോപിക്കുന്നു.
കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല അസോസിയേഷൻ പവർത്തിക്കുന്നതെന്നാണ് ഉദ്യോഗികപക്ഷത്തിൻ്റെ നിലപാട്. എ ഗ്രൂപ്പിന് മേൽക്കൈയുണ്ടായിരുന്ന NGO അസോസിയേഷനിന്റെ നേതൃത്വത്തിലെ ഭൂരിപക്ഷം കോൺഗ്രസിലെ നേതൃമാറ്റത്തോടെ കെ.സുധാകരനോട് അടുത്തതോടെയാണ് സംഘടനയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. കാര്യങ്ങൾ ഇങ്ങനെ പോയാൽ സംഘടന രണ്ടായി പിളരുമെന്നാണ് നേതാക്കൾ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here