യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാർത്ഥികളാണ് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.

നാട്ടിലെത്തിയതിൽ വലിയ ആശ്വാസമുണ്ടെങ്കിലും ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു.

യുദ്ധഭൂമിയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കക്കിടെയായിരുന്നു യുക്രൈനിലെ മലയാളി വിദ്യാർത്ഥികൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

യുക്രൈനിൽ നിന്നും കഴിഞ്ഞ രാത്രി മുംബൈയിലെത്തിയ ആദ്യ സംഘത്തിലെ വിദ്യാർത്ഥികളായ 11 പേർ ഉച്ചയ്ക്ക് 12.50 ഓടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. മന്ത്രി പി.രാജീവ് വിമാനത്താവളത്തിലെത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു.

യുക്രൈനിൽ തുടരുന്നവരെ തിരിച്ചെത്തിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. യുദ്ധമുഖത്തു നിന്നും രക്ഷപ്പെട്ടെത്തിയ വിദ്യാർത്ഥികളും അവരെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച  ഏറെ വികാരനിർഭരമായിരുന്നു.

നാട്ടിലെത്തിയതിൽ വലിയ ആശ്വാസമുണ്ടെങ്കിലും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കാര്യത്തിലുള്ള ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.

നാട്ടിലേയ്ക്കുള്ള യാത്രക്കിടെ മുംബൈയിൽ താമസമുൾപ്പടെ മുഴുവൻ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നുവെന്ന് തിരിച്ചെത്തിയവർ പ്രതികരിച്ചു. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നും മൂന്നു വിമാനങ്ങളിലായി 27 മലയാളികളാണ് ഞായറാഴ്ച കൊച്ചിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here