പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ മാത്രം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക ദുഷ്കരം. ഖാര്‍കാവ്, കീവ്, സുമി തുടങ്ങിയ യുദ്ധമേഖലയില്‍ കുടുങ്ങിയവരെ മടക്കിക്കൊണ്ടുവരാന്‍ റഷ്യ, ബെലാറൂസ് രാജ്യങ്ങളുടെ അതിര്‍ത്തി വഴിയുള്ള സാധ്യതകള്‍ ഇന്ത്യ തേടണമെന്ന് ആവശ്യം ഉയരുന്നു.
യുക്രൈന്‍റെ പടിഞ്ഞാറുള്ള നാറ്റോ രാജ്യങ്ങളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ കുടുങ്ങിയവരാണ് പ്രധാനമായും ഇതിന്‍റെ ഗുണഭോക്താക്കള്‍. യുദ്ധം രൂക്ഷമായി തുടരുന്ന ഖാര്‍ക്കീവ്,കീവ്,സുമി തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് പടിഞ്ഞാറന്‍ ഭാഗത്ത് എത്തിയാല്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങാനാവുക.
എന്നാല്‍ റോഡ് മാര്‍ഗം ഇരുപത് മണിക്കൂറിലേറെ സഞ്ചരിക്കുന്നത് ജീവന്മരണ പോരാട്ടമാണ്. എന്നാല്‍ അതേസമയം, ഖാര്‍കീവില്‍ നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ റഷ്യയെത്താം. യുക്രൈന്‍റെ തലസ്ഥാനമായ കീവില്‍ നിന്ന് ബെലാറൂസിലേക്കും കുറച്ച് മണിക്കൂറുകള്‍ മാത്രം മതി. പക്ഷേ ഈ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയിലും റഷ്യന്‍ സേനയുടെ കനത്ത വിന്യാസമാണുള്ളത്. യു എൻ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ നിലപാടിനെ റഷ്യ പ്രശംസിച്ചിരുന്നു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എല്ലാ പിന്തുണയുണ്ടാകുമെന്ന് വ്ലാദിമര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കി ഈ രാജ്യാതിര്‍ത്തികള്‍ തുറന്നു കിട്ടാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇത്തരം ആലോചനകള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്. സ്ലൊവാക്യ , പോളണ്ട്, ഹംഗറി, റുമാനിയ എന്നീ രാജ്യങ്ങള്‍ കൂടാതെ മോള്‍ഡോവയും യുക്രൈന്‍റെ അയല്‍ രാജ്യമാണ്. തെക്കന്‍ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോള്‍ഡോവ സുരക്ഷിത അഭയ കേന്ദ്രമാണ്. മോള്‍ഡോവയിലൂടെയുള്ള രക്ഷാ പ്രവര്‍ത്തനത്തിന് നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here