രാജ്യവിരുദ്ധതയ്‌ക്കെതിരായ ബദല്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷം; യെച്ചൂരി

രാജ്യമേറെ നിർണായകമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിപൽക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്നും ജനാധിപത്യാവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

എറണാകുളം മറൈൻ ഡ്രൈവിൽ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വരാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ രാജ്യത്തെ ചൂഷിത വർഗങ്ങളും തൊഴിലാളി വർഗവും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളും നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുക മാത്രമല്ല, രാജ്യത്ത് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഇടപെടൽ കൂടി പരിശോധിച്ച് , അവയെ മറികടക്കാനുള്ള നയവും നിലപാടും ആവിഷ്‌കരിക്കുകയും ചെയ്യുന്നു എന്ന പ്രാധാന്യമാണ് പാർട്ടി കോൺഗ്രസിനുള്ളതെന്നും യെച്ചൂരി വിശദീകരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ പ്രധാനമന്ത്രി ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. ‘ഇന്ത്യയിൽ ഒരു മൂലയിൽ മാത്രമാണ് ഇടതുപക്ഷമുള്ളത്, കേരളത്തിൽ മാത്രമാണുള്ളതെങ്കിലും ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവർ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്ത് അപകടം സൃഷ്‌ടിക്കും. അതുകൊണ്ട് അവയെ ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യമായി കാണുന്നു’; എന്നദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഈ പ്രത്യയശാസ്ത്രം അപകടകരമാകുന്നത്. ബിജെപി സർക്കാർ നടപ്പിലാക്കുന്ന, രാജ്യത്തിനെതിരായുള്ള എല്ലാ നയങ്ങൾക്കും എതിരായ ബദൽ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നു എന്നതുകൊണ്ടാണത്.

ഈ രാജ്യത്തെ ആസ്‌തികൾ കൊള്ളയടിക്കുന്നതിനെതിരായ ബദൽ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നു. ആ ബദൽ നയത്തിന്റെ പ്രയോഗത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടകരമായി ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു. ഈ ബദൽ ശക്തിപ്പെടുത്തുക എന്നുള്ളതാണ് ഇന്നിന്റെ ഉത്തരവാദിത്തം- യെച്ചൂരി പറയുന്നു.

സംസ്ഥാന സമ്മേളനം പ്രത്യേകമായി, ഭാവി കേരളത്തിന്റെ കാഴ്‌ച‌പ്പാടും വികസന സമീപനവും ചർച്ച ചെയ്യുന്നു . ശരിയായ രൂപത്തിലുള്ള ബദൽ ശക്തിപ്പെടുത്തുന്നതിന് അത് സഹായകരമായിരിക്കും. ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും മുന്നോട്ടുവയ്ക്കുന്ന രാജ്യത്തിനെതിരായ നയങ്ങളേയും വെല്ലുവിളികളേയും പ്രതിരോധിക്കാൻ കഴിയുന്ന കാഴ്‌ചപ്പാട് കേരളത്തിനും ഇടതുപക്ഷത്തിനും മുന്നോട്ട് വയ്ക്കാൻ കഴിയണം.

പാർട്ടി കോൺഗ്രസിനും സംസ്ഥാന സമ്മേളനത്തിനും ശേഷമുള്ള നാല് വർഷക്കാലയളവെന്നുള്ളത് വലതുപക്ഷ ആക്രമണോൽസുക രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന്റെ കാലയളവായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഫാസിസ്റ്റ് ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപി ഈ രാജ്യത്തെ പ്രത്യേകമായ ഒരവസ്ഥയിലേക്കാണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഒരുവശത്ത് ഉദാരവത്കരണ നയം ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലിന് നേതൃത്വം നൽകുന്നു.

അമിതാധികാര പ്രവണതകൾ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. പൗരാവകാശം കവർന്നെടുക്കുന്നു. ജനാധിപത്യാവകാശം കവർന്നെടുക്കുന്നു. ഇതാണ് ഈ നാല് വർഷത്തെ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവം എന്നത്.

2019ലാണ് കേന്ദ്രസർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത്. അന്ന് മുതൽ സംഘടിതമായ ശ്രമം വഴി നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമ്മു കാശ്‌മീർ സംസ്ഥാനം ഇല്ലാതാക്കിയത്, ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്,പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്, എല്ലാം ഇതിന്റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി നിയമം വഴി മതവും പൗരത്വവും തമ്മിൽ ബന്ധപ്പെടുത്തി. അത് ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടിൽ നിന്നുള്ള പൂർണമായ വ്യതിയാനമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

പാർലമെന്റ് , ജുഡീഷ്യറി എന്നിവയുടെ സ്വതന്ത്ര സ്വഭാവം മാറ്റാൻ സർക്കാർ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനേയും രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു. സിബിഐ, ഇഡി അടക്കമുള്ള രാജ്യത്തെ അന്വേഷണ ഏജൻസികളും ബിജെപിയുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാറുകയും, അവരുടെ രാഷ്ട്രീയ അജണ്ടയുടെ പ്രചരണത്തിന് നേതൃത്വം നൽകാനും ശ്രമിക്കുന്നു.

പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ യുവാക്കൾ വ്യാപകമായി ഉണ്ടായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.ഒരു കയ്യിൽ ഭരണഘടനയുടെ ആമുഖവും മറുകയ്യിൽ ദേശീയ പതാകയും കയ്യിലേന്തി, ഈ ഭരണഘടനയെ ഞങ്ങൾ സംരക്ഷിക്കും എന്നുറക്കെ പ്രഖ്യാപിച്ച ചെറുപ്പക്കാർ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോയി.

അമേരിക്കൻ സാമ്രാജ്യത്തിന്റെ ഒരു ജൂനിയർ പങ്കാളിയായി നമ്മുടെ രാജ്യത്തെ മാറ്റുന്ന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും യെച്ചൂരി വിമർശിച്ചു. അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന എല്ലാ സാമ്രാജ്യത്വ കൂട്ടായ്‌മയുടേയും ഭാഗമാകാൻ ഇന്ത്യക്ക് ഒരു മടിയുമുണ്ടായില്ല. നിരവധി സംഭവങ്ങളിൽ ഇത് പ്രതിഫലിച്ചു.

മഹാമാരിയെ നേരിടുന്നതിൽ ഭരണ വർഗം പരാജപ്പെട്ടുവെന്നും യെച്ചൂരി പറഞ്ഞു. അനാവശ്യ മരണങ്ങളുണ്ടായി. ദരിദ്ര രാഷ്ട്രത്തിലേക്ക് വാക്‌സിൻ എത്തുന്നതിൽ പരിമിതി ഉണ്ടായി. വാക്‌സിന്റെ ഈ അസമത്വമാണ് മഹാമാരിയെ വ്യാപിപ്പിച്ച പ്രധാന ഘടകമായി മാറിയത്.

രാജ്യത്ത് പട്ടിണി ഗുരുതരമാകുകയാണെന്നാണ് അന്തർദേശീയ റിപ്പോർട്ടുകൾ. ഇന്ത്യയുടെ സമ്പത്തിന്റെ 50 ശതമാനവും കയ്യടക്കിയിരിക്കുന്നത് രാജ്യത്തെ പത്ത് സമ്പന്നരാണ്. ജനതയുടെ 50 ശതമാനത്തിന്റെ കയ്യിൽ രാജ്യസമ്പത്തിന്റെ 13 ശതമനമാണുള്ളത്. ചൂഷണം ശക്തിപ്പെടുത്തുന്ന പരിഹാര മാർഗം തൊഴിലില്ലായ്മ സൃഷ്ട്രിക്കുന്നു, ദാരിദ്രം വർധിപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel