ഏഴാം ദിവസവും യുദ്ധം ശക്തം; കീവിലെ ടെലിവിഷന്‍ ടവര്‍ തകര്‍ത്ത് റഷ്യ; ചാനലുകളുടെ സംപ്രേഷണം നിലച്ചു

ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. അതിനിടെ കിയവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഇതേത്തുടര്‍ന്ന് കിയവിലെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണവും നിലച്ചു.

റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു.

ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ലെന്നും ഓരോ യുക്രൈന്‍ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചിരുന്നു. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ഇതുവരെ യുക്രൈനിലെ 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വ്യോമസേനാ വിമാനങ്ങള്‍ നാളെ മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. സി7 വിമാനം നാളെ രാവിലെ നാല് മണിക്ക് റുമാനിയയിലേക്ക് തിരിക്കുമെന്നും 26 വിമാനസര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈന്‍ രക്ഷാദൗത്യത്തിലൂടെ ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേരള ഹൗസില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു.

കേരള ഹൗസ് ലെയ്സണ്‍ വിഭാഗത്തില്‍ മുന്‍പരിചയമുള്ള അസി. സെക്ഷന്‍ ഓഫീസര്‍ എം. കിരണ്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ഷെയ്ക്ക് ഹസ്സന്‍ ഖാന്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സഫിര്‍ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസറായി സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറി എ. സുല്‍ഫിക്കര്‍ റഹ്മാനെയും നിയമിച്ചു. ലെയ്സണ്‍ ഓഫീസറുടെ ചുമതലയും സുല്‍ഫിക്കര്‍ നിര്‍വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News