ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം കടുപ്പിച്ച് റഷ്യ. ആക്രമണം ശക്തമാക്കിയതോടെ ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടു.
ഖേഴ്സണില്‍ റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന് സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര് കൊല്ലപ്പെട്ടു.
അതേസമയം, റഷ്യ-യുക്രൈന് രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.
ആദ്യ റൗണ്ട് ചര്‍ച്ച തിങ്കളാഴ്ച നടന്നിരുന്നു. സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.
അതേസമയം യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിൽ 136 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ചൊവ്വാഴ്ച വരെ 13 കുട്ടികൾ ഉൾപ്പെടെ 136 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നതായി യുഎൻ പറയുന്നു.
എന്നാൽ യഥാർഥ മരണ സംഖ്യ ഇതിലും വലുതായിരിക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് ലിസ് ത്രോസൽ പറഞ്ഞു. പീരങ്കി ഷെല്ലാക്രമണം, വ്യോമാക്രമണം, സ്ഫോടനങ്ങൾ എന്നിവയിലാണ് ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടത്.
ആക്രമണങ്ങളിൽ 400 പേർക്ക് പരുക്കേറ്റതായും ലിസ് ത്രോസൽ അറിയിച്ചു.യുക്രൈന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 352 സാധാരണക്കാർ മരിക്കുകയും 1,684 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here