ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി പാക്കിസ്ഥാന് വീണ്ടും തിരിച്ചടി. ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് കൊവിഡ് പോസിറ്റീവായതോടെ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായി. റിസർവ് താരമായി ടീമിൽ ഉൾപ്പെടുത്തിയിരുന്ന പേസർ നസീം ഷായെ പിസിബി (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) ടീമിൽ ഉൾപ്പെടുത്തി.
നേരത്തെ പരുക്ക് മൂലം ഹസൻ അലി, ഫഹീൻ അഷ്റഫ് എന്നിവരുടെ സേവനം പാക്കിസ്ഥാന് നഷ്ടമായിരുന്നു. അതിനാൽ ഹാരിസ് റൗഫിന് ടെസ്റ്റിൽ അരങ്ങേറ്റം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെയാണ് താരം കൊവിഡ് ബാധിതനായത്. റൗഫ് കൊവിഡ് പോസിറ്റീവായതോടെ ടീമിലെ മറ്റെല്ലാവർക്കും വീണ്ടും പരിശോധന നടത്താൻ പിസിബി തീരുമാനിച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഓസീസ് ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ മണ്ണിൽ പരമ്പരയ്ക്ക് എത്തുന്നത്. മാർക്ക് ടെയ് ലറുടെ നേതൃത്വത്തിൽ 1998-ലാണ് ഓസീസ് ഒടുവിൽ പാക്കിസ്ഥാനിൽ കളിച്ചത്. പിന്നീട് ശ്രീലങ്കൻ ടീമിനെതിരേ കറാച്ചിയിൽ വച്ച് ഭീകരാക്രമണമുണ്ടായതോടെ മറ്റ് ടീമുകൾ പാക്ക് മണ്ണിൽ പരമ്പരയ്ക്ക് എത്തുന്നത് ഒഴിവാക്കുകയായിരുന്നു. ദീർഘകാലം യുഎഇയിലായിരുന്നു പാക്കിസ്ഥാൻറെ ഹോം മത്സരങ്ങൾ അരങ്ങേറിയിരുന്നത്.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ വിമാനമിറങ്ങിയ പാറ്റ് കമ്മിൻസും സംഘവും നിലവിൽ ക്വാറൻറൈനിലാണ്. കനത്ത സുരക്ഷയാണ് ഓസീസ് ടീമിന് ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ന്യൂസിലൻഡ് ടീം പാക്കിസ്ഥാനിൽ പരമ്പരയ്ക്ക് എത്തിയ ശേഷം മത്സര ദിവസം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ടീം പാക്ക് മണ്ണിൽ കളിക്കാതെ നാട്ടിലേക്ക് മടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here