കേരളത്തിന്റെ ജീവിത നിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളുടേതിന് സമാനമായി ഉയര്‍ത്തും: കോടിയേരി ബാലകൃഷ്ണന്‍

കേരള വികസനത്തെ പുതിയ ഘട്ടത്തിലേയ്ക്ക് നയിക്കേണ്ട സാഹചര്യം തുടര്‍ ഭരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖ സംബന്ധിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ദൗര്‍ബല്യം നികത്തുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അടിസ്ഥാനമിട്ടിരുന്നു. ഈ അനുഭവത്തെ കൂടി സ്വാംശീകരിച്ചാണ് കേരള വികസനത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച രേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് വിശദ ചര്‍ച്ച നടക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതി കൂടി കണക്കിലെടുത്ത് പുതിയ സംസ്ഥാന കമ്മറ്റി രേഖയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും കോടിയേരി വിശദീകരിച്ചു

രേഖയ്ക്ക് 4 ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം, പാര്‍ടി സര്‍ക്കാരുകളെ നയിക്കുന്നതിലെ ഇടപെടലാണ് വ്യക്തമാക്കുന്നത്. മലബാര്‍ ടെനന്‍സി എന്‍ക്വയറി കമ്മറ്റി(കുട്ടികൃഷ്ണ മേനോന്‍ കമ്മറ്റി)യില്‍ ഇഎംഎസ് ഒരു വിയോജന കുറിപ്പ് അവതരിപ്പിച്ചിരുന്നു. ആ കുറിപ്പ് പരാമര്‍ശിച്ചാണ് രേഖ ആരംഭിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിവിധ ഘട്ടത്തിലെ പാര്‍ട്ടി ധാരണ എന്താണെന്നും രേഖയില്‍ സൂചിപ്പിക്കുന്നു.

രണ്ടാം ഭാഗം

2016 -ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള കേരളത്തിന്റെ സ്ഥിതിവിശേഷം വിശകലനം ചെയ്ത് തുടങ്ങുന്നു.ആ അവസ്ഥയില്‍ നിന്ന് ഓരോ മേഖലയ്ക്കുമുണ്ടായ മാറ്റങ്ങള്‍ രേഖ വിശദീകരിക്കുന്നു.

യുഡിഎഫ് കാലഘട്ടത്തില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന മനോഭാവമായിരുന്നു.എന്നാല്‍ എല്‍ഡിഎഫ് അത് മാറ്റി. അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിച്ച് പൊതു വികസനം എങ്ങനെ കൊണ്ടുപോയി എന്നതാണ് രണ്ടാം ഭാഗം വിശദീകരിക്കുന്നത്

മൂന്നാം ഭാഗം

നവേ കേരള സൃഷ്ടിക്കായി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് പൊതുവായി അവതരിപ്പിച്ചിട്ടുള്ളത്. അടുത്ത 25 കൊല്ലം കൊണ്ട്, കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രത്തിന് സമാനമായി ഉയര്‍ത്തണം എന്നതാണ് രേഖ ലക്ഷ്യമിടുന്നത്.അടിസ്ഥാന ജനജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സവിശേഷമായ ഇടപെടല്‍ ഉണ്ടാകണമെന്നും രേഖയെ പരാമര്‍ശിച്ച് കോടിയേരി വ്യക്തമാക്കി.

നാടിന് ചേര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ലോകത്തെമ്പാടുമുള്ള വിജഞാനത്തേയും പുതിയ വൈജ്ഞാനിക സാധ്യതകളേയും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണമെന്നും രേഖ പറയുന്നു.എങ്കില്‍ മാത്രമെ ഇപ്പോള്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനമുള്‍പ്പെടെ നിലനിര്‍ത്താനാകു.

വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമുണ്ടെങ്കിലെ അത് സാധ്യമാകു. അതിനായി ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം.ശാസ്തസാങ്കാതിക വിദ്യ മുഴുവന്‍ ജനത്തിനും എത്തിപ്പിടിക്കാന്‍ കഴിയണം. അറിവിനെ പ്രയോഗവല്‍ക്കരിക്കുന്ന നടപടി സീകരിക്കണം. ജനതയുടെ സാമൂഹ്യ -ചരിത്ര ബോധവും മാനവിക മൂല്യങ്ങളും കൂടുതല്‍ വികസിപ്പിക്കണം. ഭരണ സംവിധാനത്തെ ജന സൗഹൃദപരമായി മാറ്റുന്ന അവസ്ഥയുണ്ടാകണം – കോടിയേരി പറഞ്ഞു

വികസനത്തില്‍ തദ്ദേശ- സഹകരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനം സഹകരണ മേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. അത്തരം ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കണം. നിലവിലെ സാമ്പത്തികാവസ്ഥ കേന്ദ്രത്തിന്റെ തെറ്റായ നയം മൂലം പ്രതിസന്ധിയിലാകുന്നു. ഇത് പ്രധാനപ്പെട്ട തടസമാണ്. അതിനാല്‍ വികസനം ദുര്‍ബലപ്പെടാതിരിക്കാന്‍ സംസ്ഥാന താല്‍പര്യത്തിന് ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News