യുക്രൈന്‍ യുദ്ധം 8-ാം ദിനം ; ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യൻ സേന വിവിധ നഗരങ്ങളിൽ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന ഖാർകീവിൽ റഷ്യ ക്രൂസ് മിസൈൽ ആക്രമണം നടത്തി.

കരിങ്കടൽ തീരനഗരമായ ഖെർസോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. പോളണ്ട്- ബെലാറുസ് അതിർത്തിയിൽ ഇന്ന് രണ്ടാംവട്ട ചർച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.

യുദ്ധത്തിൽ ഇതുവരെ 14 കുട്ടികളുൾപ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പറഞ്ഞു. യുദ്ധഭീതിയിൽ 8,36,000 പേർ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി.

ഖാർകീവിൽ ആക്രമണം ശക്തമാക്കാൻ റഷ്യൻ സൈനികർ പാരച്യൂട്ടിലിറങ്ങി. റഷ്യയുടെ അതിർത്തിയിൽനിന്ന് 48 കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടെ നഗരകൗൺസിൽ ഓഫീസിനുനേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തി.

ഷെല്ലാക്രമണത്തിൽ നാലുപേർ മരിച്ചെന്ന് യുക്രൈൻ അറിയിച്ചു. ഒമ്പതുപേർക്ക് പരുക്കേറ്റു. ഖാർകീവിലെ പൊലീസ് ആസ്ഥാനവും സർവകലാശാലാ കെട്ടിടങ്ങളും റഷ്യൻ റോക്കറ്റാക്രമണത്തിൽ തകർന്നു.

ഒരാഴ്ചയ്ക്കിടെ യുക്രൈനിലെ നൂറുകണക്കിനു വീടുകളും ആശുപത്രികളും നഴ്സറികളും റഷ്യയുടെ ആക്രമണത്തിൽ തകർന്നെന്ന് അധികൃതർ പറഞ്ഞു. 58 വിമാനങ്ങളും 46 ഡ്രോണുകളും 472 ടാങ്കുകളുമുൾപ്പെടെ യുക്രൈന്റെ 1500 യുദ്ധസാമഗ്രികൾ തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇക്കാര്യം നിഷേധിച്ച യുക്രൈൻ, 5840 റഷ്യൻ പട്ടാളക്കാരെ വധിച്ചെന്ന് അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News