കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ഒരു വയസ്സുകാരൻ കിണറ്റിൽ വീണു. സ്വന്തംജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോൾ നാട്ടിലെ താരം.
കിണറിന് ഒന്നരയടിയോളം മാത്രമാണ് ആൾമറ കെട്ടിയിട്ടുള്ളത്. കിണറിന്റെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹിസാം പത്രംവായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ മുഹമ്മദാലിയുടെയും മുത്തശ്ശിയുടെയും കണ്ണുവെട്ടിച്ചാണ് മോട്ടോറിന്റെ പൈപ്പിൽക്കയറി 18 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്.
ശബ്ദംകേട്ട് ഓടിച്ചെന്ന വീട്ടുകാർക്ക് നിസ്സഹായരായി നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. വലിയകരച്ചിൽ കേട്ടാണ് മുറിയിൽ പഠിക്കയായിരുന്ന ഐഫ സംഭവസ്ഥലത്തേക്കെത്തുന്നത്.
ഒരുവയസ്സും രണ്ടുമാസവും മാത്രം പ്രായമുള്ള ചേച്ചിയുടെ കുട്ടി കിണറിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ കിണറിലേക്കെടുത്ത് ചാടുകയാണുണ്ടായത്.
വലിയ അപകട സാധ്യതയുള്ളതും പാറക്കെട്ടുള്ളതുമായ കിണറ്റിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ കൈകളിലുയർത്തിപ്പിടിച്ച് രക്ഷിച്ച ഐഫ ഷാഹിനയുടെ മുഖത്ത് സംഭവങ്ങൾ വിവരിക്കുമ്പോൾ ഭയവും പുഞ്ചിരിയും ഒരുമിച്ചുവന്നു.
ഐഫയെയും കുഞ്ഞിനെയും രക്ഷിക്കാൻ അയൽവാസികളായ അബ്‌റാറും ആമിദ്ക്കയും പിന്നീട് കിണറ്റിലിറങ്ങി. ചാലിശ്ശേരി പൊലീസും നാട്ടുകാരും പട്ടാമ്പിയിൽനിന്നെത്തിയ അഗ്‌നിശമന സേനയും ചേർന്നാണ് നാലുപേരെയും കിണറിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്.
വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായതോടെ രണ്ടുദിവസമായി നിർത്താത്ത അഭിന്ദനപ്രവാഹമാണെത്തുന്നത്. വാർത്തകേട്ടയുടൻ സ്പീക്കർ എം.ബി. രാജേഷ് കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനികൂടിയായ ഐഫയെ വിളിച്ച് അഭിനന്ദിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here