റഷ്യയില്‍ യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി

യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കേ റഷ്യയില്‍ യൂട്യൂബിനും കൂടി വിലക്കേര്‍പ്പെടുത്തി. യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നപ്പോള്‍ റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൂടാതെ, റഷ്യയില്‍ പല പ്രമുഖ വാര്‍ത്താചാനലുകളും സംപ്രേഷണം നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍, ബിബിസിയും സിഎന്‍എന്നുമാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് ഈ നടപടി സ്വീകരിച്ചത്.

യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ശക്തമായ പോരാട്ടം സാമ്പത്തിക മേഖലയേയും ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റര്‍നെറ്റിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകളോട് പുടിന് താല്‍പര്യമില്ലാത്തതിനാല്‍ ഇത് പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

അതേസമയം രാജ്യത്ത് എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈനിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പ്രതീക്ഷ പങ്കുവെച്ച് സെലന്‍സ്‌കി രംഗത്തെത്തിയത്.

അവസാനം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് സെലന്‍സ്‌കി ശുഭപ്രതീക്ഷ പങ്കുവെച്ചത്. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ സൈനിക സഖ്യമായ നാറ്റോയെ സെലന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുക്രൈനെ ആക്രമിക്കാന്‍ നാറ്റോ റഷ്യക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

യുക്രൈനിന് മുകളിലെ വ്യോമപാത അടക്കാന്‍ നാറ്റോ തയ്യാറാകുന്നില്ല. യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം നിരവധി സാധാരണക്കാരുടെ ജീവനെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈനിലെ സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തുകടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു.

പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഖാര്‍ഖീവില്‍ നിന്നും സുമിയില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല. യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News