ഭക്ഷണവും വെള്ളവും ക‍ഴിഞ്ഞു; പത്ത് ദിവസമായിട്ടും യുദ്ധമേഖലയില്‍ നിന്ന് രക്ഷിക്കാന്‍ എംബസി തയ്യാറായിട്ടില്ല: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കെതിരെ സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. പത്ത് ദിവസമായിട്ടും യുദ്ധമേഖലയില്‍ നിന്ന് രക്ഷിക്കാന്‍ എംബസി തയ്യാറായിട്ടില്ല. ഭക്ഷണവും വെള്ളവും ക‍ഴിഞ്ഞു. ഈ സാഹചര്യത്തില്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാതെ മറ്റ് മാര്‍ഗമില്ല.

എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഇന്ത്യന്‍ എംബസിയാണ് ഉത്തരവാദിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എ‍ഴുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്.

അതേസമയം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 15 ലക്ഷം പേര്‍ പലായനം ചെയ്തെന്ന് യുഎന്‍ അറിയിച്ചു. യുഎന്നിന്‍റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ അക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ അതിര്‍ത്തി കടന്നത് 15 ലക്ഷം പേരാണ്.

കൂടുതല്‍ ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത് പോളണ്ടിലാണ്. 7,87,300 പേരാണ് പോളിഷ് അതിര്‍ത്തി കടന്നത്. 2,28,700 പേര്‍ മോള്‍ഡോവയിലേക്ക് അഭയം പ്രാപിച്ചപ്പോള്‍ 1,44,700 പേര്‍ ഹംഗറി അതിര്‍ത്തി കടന്നു.

സ്ലോവാക്യയിലേക്കാണ് ഏറ്റവും കുറവ് ആളുകള്‍ പലായനം ചെയ്തിരിക്കുന്നത്. 1,00,500 പേര്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസവും ആക്രമണം ശക്തമാണ്.

കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ യുക്രൈന്‍ ഇപ്പോഴും ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. ഇന്നലെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ച മരിയുപോളില്‍ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here