കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് ബാക്ടറി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടാണ് വാട്ടര്‍ മെട്രോയ്ക്കായി ഒരുങ്ങുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് കൊച്ചിയുടെ കായല്‍ കാഴ്ച്ചകള്‍ ആസ്വദിച്ചും ലക്ഷ്യ സ്ഥാനത്തേക്കെത്താം. ഓളം തല്ലുന്ന കായല്‍ ഹരിത മനോഹര കാഴ്ച്ചകള്‍ അങ്ങനെ തിരക്കേറിയ കൊച്ചിക്ക് വേറിട്ടൊരു യാത്രാനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് വാട്ടര്‍ മെട്രോ.
മുസരിസ് എന്നാണ് വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ആദ്യ ബോട്ടിന്റെ പേര്. ഇത്തരത്തിൽ 77 ബോട്ടുകളാണ് കൊച്ചി ഷിപ്പ്യാർഡിൽ ഒരുങ്ങുന്നത്. 76 കിലോ മീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന ബൃഹത്തായ ബോട്ടു സര്‍വ്വീസ് കൂടിയാണ് കൊച്ചി വാട്ടർ മെട്രോ.
നിലവില്‍ മൂന്ന് ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. വൈകാതെ തന്നെ മറ്റു ടെര്‍മ്മിനലുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി സർവ്വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം. മണിക്കൂറില്‍ എട്ട് നോട്ടിക്കല്‍ മൈല്‍ ആണ് ബോട്ടുകളുടെ വേഗത.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടിന് ഡീസല്‍ ഉപയോഗിച്ചും ജനറേറ്റര്‍ ഉപയോഗിച്ചും പ്രവര്‍ത്തിക്കാൻ കഴിയും. ഇവ രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതി സാധ്യമാകുമെന്നതും ബോട്ടിന്റെ പ്രത്യേകതയാണ്.
വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ബോട്ടിൽ ഉപയോഗിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ബാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വലിയ ബോട്ട് ശൃഖ്ല ആരംഭിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here