ഭീഷ്മപർവ്വം തിയേറ്ററിൽ നിന്ന് തന്നെ കാണണം എന്ന് സംവിധായകൻ ടോം ഇമ്മട്ടി. സിനിമയ്ക്ക് നേരെ വലിയ തോതിൽ ഫേസ്ബുക്കിലും മറ്റും ഡീഗ്രേഡിങ് ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ കേട്ട് സിനിമയ്ക്ക് പോകാൻ താൻ മടിച്ചിരുന്നു. എന്നാൽ മികച്ച ഒരു അനുഭവം തന്നെയാണ് ചിത്രം നൽകിയത് എന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഭീഷ്മപർവ്വം.. ഡീഗ്രേഡിങ്ങിൻ്റെ പല വേർഷനുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ വേർഷൻ ആദ്യമായിട്ടാ. എഫ്ബി ഡീഗ്രേഡിങ് പോസ്റ്റുകൾ കണ്ട് ഞാൻ പോകാൻ മടിച്ചിരിരുന്നു. പടം കണ്ട സുഹൃത്ത് സഫീർ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട്. അവൻ മമ്മുക്ക ആരാധകൻ ആയതുകൊണ്ട് തള്ളിയതാന്നാ ഞാൻ കരുതിയത്. ഞാൻ ഓടിപ്പോയി പടം കണ്ടു.കിടു പടം, മമ്മുക്ക എന്നാ സ്റ്റൈലാ. ആമൽ നീരദ് നിങ്ങൾ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഷൈൻ ടോം ചാക്കോ പകരക്കാരനില്ലാത്ത നടൻ. നിങ്ങൾ തിയേറ്ററിൽ തന്നെ കാണണം. നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്’, ടോം ഇമ്മട്ടി കുറിച്ചു.
മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം റിലീസ് ചെയ്തത്. എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും തിരക്കഥയെഴുതിയ ഭീഷ്മപർവ്വത്തിന്റെ നിർമ്മാണം അമല്‍ നീരദ് പ്രൊഡക്‌ഷന്‍സാണ്. അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ വിതരണം.
1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമൽ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപർവ്വം.
മമ്മൂട്ടിയെന്ന നടന്റെ പ്രഭാവത്തെയും സ്ക്രീൻ പ്രസൻസിനെയും ആഘോഷിക്കുകയാണ് ‘ഭീഷ്മപർവ്വം’. മൈക്കിളിന്‍റെ ഇൻട്രോ സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള ഓരോ സീനിലും മമ്മൂട്ടിയിലെ ഇരുത്തം വന്ന നടന്‍ നിറഞ്ഞാടുകയാണ്. മൈക്കിളാണ് കേന്ദ്രകഥാപാത്രമെങ്കിലും ആ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും കൃത്യമായ ഐഡന്റിറ്റിയുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിൽ വന്നുപോവുന്ന ഓരോരുത്തർക്കും പെർഫോമൻസിനുള്ള സ്പേസ് നൽകിയിട്ടുണ്ട് സംവിധായകൻ.
അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ചിത്രത്തിലെ പറുദീസ എന്ന ഗാനവും ഹിറ്റായി മാറിയിരുന്നു. അന്തരിച്ച നടി കെപിഎസി ലളിതയുടെ അവസാന സിനിമ എന്നതും ഭീഷ്മ പര്‍വ്വത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here