ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾ അറസ്റ്റിൽ. പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ മൂന്നു പേരെയും പൊലീസ് പിടികൂടി. തുവയൂർ തെക്ക് മാഞ്ഞാലിൽ കാഞ്ഞിരുംവിളയിൽ പ്രശാന്ത്കുമാറിന്റെ മക്കളായ ശ്രീനാഥ്(32 ), ശ്രീരാജ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായിച്ച ശാസ്താംകോട്ട മുതുവിലക്കാട് ബിനു ഭവനിൽ വിക്രമൻ പിള്ള(29), കോട്ടത്തല വൈഷ്ണവം വീട്ടിൽ സന്തോഷ് കുമാർ(39 ) മണ്ണടി കന്നാട്ട്കുന്ന് ഉഷസ്സിൽ ഉന്മേഷ്(34)എന്നിവരും അറസ്റ്റിലായി.
ഡിവൈഎഫ്ഐ അടൂര്‍ ഏരിയ എക്സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖലാ സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ്ഭവനില്‍ സുനില്‍ സുരേന്ദ്രനെയാണ്(27) വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറുകൾക്കകം ബന്ധു സന്തോഷ് കുമാറിന്റെ വീടായ കൊട്ടാരക്കര കോട്ടത്തലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. പട്ടാള ഉദ്യോഗസ്ഥനായ ശ്രീരാജ് അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവ ശേഷം ജോലിസ്ഥലത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
ശനിയാഴ്‌ച വൈകിട്ട് ആറോടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് ബൈക്കില്‍ പോകും വഴി മാഞ്ഞാലി ബൈക്ക് തടഞ്ഞ് കാല് കൊണ്ട് തൊഴിച്ച് ബൈക്ക് മറിച്ച ശേഷം സുനിലിനെ വെട്ടുകയായിരുന്നു.
പുറത്തും തുടയിലുമായി ആഴത്തിലുള്ള വെട്ടുകളാണ്. സുനില്‍ അടൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മഹാജൻ, അടൂർ ഡിവൈഎസ്‌പി ആർ ബിനു, ഏനാത്ത് സിഐ സുജിത്ത്, പന്തളം സിഐ ശ്രീകുമാർ ,കൊടുമൺ സിഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here