യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യൻ എംബസി. മലയാളികൾ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്ര തീരുമാനം. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള യുക്രൈനിലെ സുമിയിൽ രക്ഷാദൗത്യം അനിശ്ചിതത്വത്തിലായതോടെ 707 ഇന്ത്യക്കാർ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്.
ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഖാർകിവിൽ നിന്നും പിസോച്ചിനിൽ നിന്നും ഇന്ത്യക്കാരെ പൂർണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ എത്തിയതായും യുക്രൈനിൽ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാർ ഞായർ രാത്രിയോടെ ബുഡാപെസ്റ്റിൽ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്‌തിരുന്നു.
യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് പൂരിപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിൾ ഫോം ഹംഗറിയിലെയും യുക്രൈനിലെയും ഇന്ത്യൻ എംബസികൾ ട്വിറ്ററിൽ പങ്കുവച്ചു. ഉടൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.
സുമിയിൽ ഇന്ത്യൻ സഹായം കിട്ടാത്ത മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ രണ്ടും കൽപ്പിച്ച് അതിർത്തിയിലേക്ക് നടക്കാൻ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. 50 കിലോമീറ്ററിൽ താഴെമാത്രം ദൂരമുള്ള റഷ്യൻ അതിർത്തിയിലേക്ക് ഇവരെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
യുക്രൈനിൽ ഞായറാഴ്‌ച പ്രഖ്യാപിച്ച രണ്ടാം ഘട്ട വെടിനിർത്തലും നിഷ്‌ഫലമായി. റഷ്യൻ സമയം രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയായിരുന്നു മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഷെൽ ആക്രമണം തുടർന്നതോടെ ഒഴിപ്പിക്കൽ നിർത്തിവച്ചതായി യുക്രൈന്‍ അറിയിച്ചു. ശനിയാഴ്‌ചയും ഒഴിപ്പിക്കൽ നടന്നിരുന്നില്ല. രണ്ട് ലക്ഷത്തോളം പേരാണ് മരിയുപോളിൽ കുടുങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here