സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്വം: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. “നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ വനിത ദിന സന്ദേശം.

ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം. അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം സ്വാധീനിക്കാന്‍ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീധന പരാതികള്‍ക്കുള്ള പോര്‍ട്ടല്‍, വിവാഹ പൂര്‍വ കൗണ്‍സിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി പാഠപുസ്തകം, പെന്‍ട്രിക കൂട്ട, ധീര എന്നീ 5 പുതിയ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഞ്ഞ് മനസുകളില്‍ മുതല്‍ നല്ല പാഠം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള പദ്ധതികളാണിവ.

സ്ത്രീധന പരാതികള്‍ക്കുള്ള പോര്‍ട്ടല്‍

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈനായി തന്നെ നടപടികള്‍ സ്വീകരിക്കാനും സജ്ജമാക്കിയ പോര്‍ട്ടലാണിത്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതോ നല്‍കുന്നതോ ആയ പരാതി നല്‍കാവുന്നതാണ്. പരാതി പരിഹരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണ്. മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതാണ്.

വിവാഹ പൂര്‍വ കൗണ്‍സിലിംഗ്

വിവാഹ ശേഷം സ്ത്രീകള്‍ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കരുത് എന്ന മുന്‍വിധികള്‍ പലപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും കാരണമാകും. ഇതിനെതിരെ കുടുംബങ്ങള്‍ക്കകത്ത് ബോധവത്കരണം ആരംഭിക്കേണ്ട ആവശ്യകതയിലൂന്നിയാണ് വിവാഹ പൂര്‍വ കൗണ്‍സിലിംഗ് ആരംഭിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങള്‍ വഴിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠ പുസ്‌ത‌കം

കുട്ടികളില്‍ ചെറുപ്രായം മുതല്‍ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നല്‍കുക എന്ന ലക്ഷ്യം മുന്‍നിറുത്തി അങ്കണവാടികളില്‍ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കിയിരിക്കുന്നു. ഈ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചതാണ് അങ്കണപ്പൂമഴ പുതിയ പാഠപുസ്തകം.

പെണ്‍ട്രിക കൂട്ട

അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ആദിവാസി ജനങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയര്‍ത്താന്‍ ജീവിതശൈലിയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരിക്കാനും ലക്ഷ്യമിട്ടാണ് അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെണ്‍ട്രിക കൂട്ട ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് സമയബന്ധിതമായി പോകാന്‍ ഈ കൂട്ടായ്മ ബോധവല്‍ക്കരിക്കും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങള്‍, ജീവിതശൈലി, ശീലങ്ങള്‍, എന്നിവ മാറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

ധീര പദ്ധതി

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാല്യകാലത്തില്‍ തന്നെ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ധീര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിര്‍ഭയ സെല്‍ മുഖാന്തിരം 10 മുതല്‍ 15 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആയോധന കലകള്‍ അഭ്യസിപ്പിക്കുന്നതുമാണ്. ഈ ഏപ്രില്‍ മാസം മുതല്‍ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട 3 തദ്ദേശ സ്ഥാപനങ്ങള്‍ വഴിയായിരിക്കും പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here