ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. മെസ്സിയുടെയും ബെന്‍സെമയുടെയും ഇടയിലെത്തി ഒരു മലയാളി പെണ്‍കുട്ടി കളി വര്‍ത്തമാനം പറയുന്നവളാവുക. കുട്ടിക്കാലത്തെ പന്ത് കളി ഭ്രമത്തെ ജീവിത സ്വപ്നമാക്കി സ്പാനീഷ് ഭാഷ പഠിച്ച് യൂറോപ്യന്‍ കളിയുടെ നെറുകയില്‍ പറന്നുയരാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലക്കാരി ജുഷ് ന ഷഹിന്‍ (26) ആണ് ഈ കൊച്ചു മിടുക്കി. അങ്ങേയറ്റം സുരക്ഷാ ക്രമീകരണമുള്ള മെസ്സിയുടെ പരിശീലന ക്യാമ്പിലും ഫ്രഞ്ച് താരം ബെന്‍സമയുടെ വര്‍ത്താ സമ്മേളനത്തിലും പാരീസില്‍ അവളെത്തി. ഇവിടെ പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരേയൊരുഇന്ത്യക്കാരിയാണ് ജുഷ് ന ഷാഹിന്‍.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യാ- സ്പാനീഷ് കള്‍ച്ചറല്‍ പ്രൊഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് സാപാനീഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയായപ്പോള്‍ തന്നെ ജുഷ്‌ന ശ്രദ്ധേയയായിരുന്നു. സ്‌പെയിലെത്തി ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് പോയി മെസ്സിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. സ്വപ്നങ്ങള്‍ക്കനുസരിച്ച് കരിയറിനെ പാകപ്പെടുത്താന്‍ ബഹുഭാഷാ പരിജ്ഞാനം നേടി പന്ത് കളിയുടെ നെറുകയിലെത്തിയ ജുഷ് നയെ ഹിഗ്വിറ്റ യുടെ കഥാകാരന്‍ എന്‍.എസ് മാധവന്‍ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. പലരും ഫുട്‌ബോളില്‍ അഭിനിവേശമുള്ളവരാവാം. എന്നാല്‍ ചിലര്‍ അതിനെ അവരുടെ കരിയറിന്റെ വിധി എഴുതാനും ജീവിതത്തിന്റെ ഗതി മാറ്റാനും നിശ്ചയിക്കുന്നതില്‍ ഒരു പെണ്‍കുട്ടി നിശ്ചയ ദാര്‍ഡ്യത്തോടെ മുന്നേറി എന്നതാണ് ജുഷനയെ വേറിട്ടു നിര്‍ത്തുന്നത്.
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ജുഷ്‌ന കുട്ടിക്കാലത്ത് ലോകകപ്പിന്റെ കളി കാണാനിടയായപ്പോള്‍ ഉള്ളില്‍ കയറിയ ഫുട്‌ബോള്‍ പ്രണയത്തിന്റെ വിത്തുകള്‍ മുളപൊട്ടിയത് 2006 സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ്.വീട്ടിലും സ്‌കൂളിലുമുണ്ടായിരുന്ന ‘ടീം ഫാന്‍സു’കളുടെവാശിയില്‍ നിന്നാണ് താന്‍ കളി കമ്പക്കാരിയായതെന്ന് ജുഷ് ന പറയുന്നു. ലോകകപ്പ് മല്‍സരം നടന്നപ്പോള്‍ വീട്ടിനുള്ളില്‍ കുടുംബാംഗങ്ങള്‍ രണ്ടോ മൂന്നോ ടീം ഫാന്‍സുകളായിരുന്നു. അമ്മാവന്‍മാരും മറ്റുമെല്ലാം കളി കമ്പക്കാര്‍. കായിക പ്രേമിയും പഴയ ഫുട്ബാള്‍ കളിക്കാരനുമായ മുത്തച്ഛന്‍ ബ്രസീലിന്റെ ഉറച്ച പിന്തുണക്കാരനായതിനാല്‍, തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പിരി കയറ്റാന്‍ അര്‍ജന്റീനിയന്‍ ടീം ഫാനായി ജുഷ്‌ന വീട്ടില്‍ വാതുവെപ്പില്‍ ചേര്‍ന്നും പൊള്ള് പറഞ്ഞും ആറാം ക്ലാസ് തൊട്ട് ഫുട്ബാളും അര്‍ജന്റീനയും ഭ്രമമായി തീര്‍ന്നു. കളി നിയമങ്ങള്‍ ഓരോന്നും മന:പാഠമാക്കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീമുകളെ ഹരം പിടിപ്പിക്കുന്ന ആരവക്കാരിയായി. സഹപാഠികള്‍ അവള്‍ക്ക് മെസ്സി എന്ന് വിളിപ്പേരിട്ടു. ലയണല്‍ മെസ്സി പ്രിയപ്പെട്ട താരമാവുകയും ഫുട്‌ബോളും കളിയെഴുത്തും ഹരമാവുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് നേരെ ചേര്‍ന്നത് ജെ.എന്‍.യു.വില്‍ സ്പാനീഷ് ബിരുദ പഠനത്തില്‍.ജെ.എന്‍.യുവിലെ എഴുത്ത് പരീക്ഷയില്‍ സ്പാനീഷ് വിഷയത്തില്‍ മികച്ച മാര്‍ക്ക് നേടി ഡിഗ്രി സീറ്റുറപ്പിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷില്‍ പ്രവേശനം കിട്ടിയിരിക്കെ അത് ഒഴിവാക്കിയാണ് ജെ .എന്‍ . യു. വില്‍ സ്പാനീഷ് എടുത്തത്. എല്ലാം യൂറോപ്യന്‍ ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച്!
കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഹിഗ്വിറ്റ യുടെ ഖ്യാതി എന്‍. എസ്. മാധവന്റെ കഥാപാത്രമായ ഫാദര്‍ ഗീവര്‍ഗീസിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചതുപോലെ, ഒരു ദിവസം മെസ്സിയുടെ ഫുട്‌ബോള്‍ ലോകത്ത് കടന്നു ചെല്ലുമെന്ന ദൃഢനിശ്ചയത്തോടെ പന്ത്രണ്ടാം ക്ലാസ്സിന് ശേഷം ജെ.എന്‍.യു വില്‍ സ്പാനിഷ് പഠിക്കാന്‍ പോയ ജുഷ് ന ഇപ്പോഴത് സ്വപ്നമല്ലാത്ത ലോകത്തിലെത്തിച്ചു. ദ്വിഭാഷ പരിജ്ഞാനം കൊണ്ട് മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ കാമ്പസ് ഇന്റര്‍വ്യൂവില്‍ ജോലി സാധ്യത തെളിഞ്ഞിട്ടും കളിയെഴുത്ത് ലോകവും യൂറോപ്യന്‍ ഫുട്‌ബോളും തേടിയാണ് ജുഷ് ന പറന്നത്. നിരവധി മാധ്യമ പുരസ്‌കാരങ്ങളുടെ ഉടമയായ സീനിയര്‍ ജേര്‍ണസ്റ്റായ ബാപ്പ സി.കെ. എ ജബ്ബാറും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിയായ മാതാവ് സി.എച്ച് നാസിലയും മകളുടെ കളിയെഴുത്ത് കമ്പത്തെ തളച്ചിട്ടില്ല. ഒരു പെണ്ണിന് ഇതൊക്കെ പാടുണ്ടോ എന്നതിനപ്പുറം അവര്‍ക്കും സംതൃപ്തിയടയേണ്ടി വന്നു.
സ്പാനീഷില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അന്താരാഷ്ട്ര ഫുട്ബാളിനെക്കുറിച്ച കളിയെഴുത്താരംഭിച്ചു. ജെഎന്‍യുവില്‍ നിന്നുള്ള മാസ്റ്റേഴ്‌സ് പ്രബന്ധം പോലും ‘എല്‍ ക്ലാസിക്കോയുടെ രാഷ്ട്രീയം’ എന്ന വി ഷയത്തിലായിരുന്നു. കഴിഞ്ഞ ലോകകപ്പിനിടയില്‍ കേരളത്തിലെത്തി വിവിധ ജില്ലകള്‍ സഞ്ചരിച്ച് കേരളത്തിന്റെ ‘ഫുട്ബാള്‍ ഭ്രാന്ത് ‘ അന്താരാഷ്ട്ര പോര്‍ട്ടലുകളില്‍ അവള്‍ പരിചയപ്പെടുത്തി. ഏറ്റവും കൂടുതല്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത കളിയെഴുത്തിന്റെ കുലപതി വിംസിയെ അഭിമുഖം നടത്തി സ്പാനീഷ് മാധ്യമങ്ങളില്‍ പകര്‍ത്തി. വിംസി അവള്‍ക്ക് തന്റെതായ മുഴുവന്‍ ഫുട്ബാള്‍ രചനാ സാഹിത്യങ്ങളും ഉപഹാരമായി നല്‍കിയാണ് അന്ന് തിരിച്ചയച്ചത്. സ്‌പെയിന്‍ വാസത്തിനിടയില്‍ യൂറോപ്യന്‍ കളിയെഴുത്തുകാരില്‍ ചിലരുമായി സൗഹൃദത്തിലായി. അറിയപ്പെടുന്ന അക്രഡിറ്റഡ് ജേര്‍ണലിസ്റ്റുകളുമായുള്ള സൗഹൃദമാണ് യൂറോപ്യന്‍ ഫുട്ബാള്‍ കളിയിലേക്കുള്ള അക്രഡിറ്റേഷന്‍ വേരായി വളര്‍ന്നത്.
കോവിഡാനന്തര യൂറോപ്യന്‍ കളിക്കളങ്ങളുടെ ഉണര്‍വുകള്‍ വിവിധ ചാനലുകളില്‍ജുഷ്‌ന പകര്‍ത്തി. കുറ്റ്യാടി ദേവര്‍ കോവിലില്‍ അവാദ് അഹമ്മദുമായുള്ള ദാമ്പത്യ ജീവിതം സ്വപ്നങ്ങളിലേക്കുള്ള യാത്രക്ക് ശക്തി പകര്‍ന്നു. സ്‌പെയിനില്‍ ജുഷ്‌നയോടൊപ്പം കളി കമ്പക്കാരനായ അവാദ് അഹമ്മദും ലാംഗ്വേജ് അസിസ്റ്റന്റ് തസ്തിക സ്വന്തമാക്കി എത്തി. സ്‌പെയിനിലിരുന്ന് ഓരോ സ്റ്റേഡിയങ്ങളിലും അവര്‍ കയറിയിറങ്ങി. ഫുട്ബാളിനെ ജീവിത വ്രതമാക്കിയ സ്പാനീഷ് ആരാവത്തെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പങ്കിട്ടു.കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന എഫ്സി ബാഴ്സലോണയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കി ഗ്യാലറിയിലെത്തിയ ജുഷ്‌ന പിന്നീട് അക്രഡിറ്റേഷന്‍ നേടി കളിയെഴുത്തുകാരുടെ ശ്രേണിയിലെത്തി. മെസ്സി ബാഴ്സലോണ വിടാന്‍ പോകുന്നതിന്റെ ആരാധകരുടെ പ്രതികരണപ്പകര്‍ച്ചകളെല്ലാം ബാഴ്‌സ ആസ്ഥാനത്തെത്തി ജുഷ്‌ന പകര്‍ത്തി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട്, പി.എസ്.ജി-റയല്‍ മാഡ്രിഡ് തമ്മിലുള്ള നിര്‍ണായക മല്‍സരം റിപ്പോര്‍ട്ട് ചെയ്യുന്ന ചുരുക്കം അക്രഡിറ്റഡ് റിപ്പോര്‍ട്ടേഴ്‌സില്‍ ഒരാളായിരുന്നു ജുഷ്‌ന. പ്രിയതാരങ്ങളുമായി അടുത്തിടപഴകാനുള്ള തന്റെ ചിരകാല സ്വപ്നങ്ങളിലേക്കുള്ള ആദ്യ യാത്രയായിരുന്നു അത്. യാത്രക്ക് പുറപ്പെടാന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. എട്ട് മാസം മാത്രം പ്രായമുള്ള കൊച്ചുമകളെയും കൊണ്ട് യാത്രചെയ്യാനാവില്ല. അവസരം ഉപേക്ഷിച്ചാല്‍ തുടര്‍ന്ന് അക്രഡിറ്റേഷന്‍ ലഭിക്കണമെന്നില്ല. ഒടുവില്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചു. മകളെ വീട്ടിലിരുന്ന് ഭര്‍ത്താവ് പരിപാലിക്കാമെന്ന നിലപാട് ക്ലേശകരമായിരുന്നു. എന്നിട്ടും ഫുട്ബാള്‍ പ്രേമത്തെ നെഞ്ചേറ്റി ആ സാഹസികതക്ക് രണ്ട് പേരും മുതിര്‍ന്നു. അങ്ങിനെയാണ് പാരീസില്‍ റയല്‍മാഡ്രിഡിനോടൊപ്പം പി.എസ്.ജി.യുടെ ഹോംഗ്രൗണ്ടില്‍ വെച്ചു കളി സംഘത്തിലെ മീഡിയ ടീമില്‍ ആദ്യമായി ഒരു മലയാളി പെണ്‍കുട്ടിയും ഉള്‍പ്പെടുന്നത്.
പരിശീലന കേന്ദ്രത്തില്‍ പി.എസ്.ജി. പരിശീലനം വീക്ഷിച്ചു. മെസ്സിയുള്‍പ്പെടെയുള്ളവരുടെ പരിശീലന ശീലങ്ങള്‍ കണ്ടു. ക്യാപ്റ്റന്‍ മാര്‍ക്വിനോസിനും കോച്ച് പോച്ചെറ്റിനോക്കുമൊപ്പം പി.എസ്.ജി.യുടെ വാര്‍ത്താ സമ്മേളനം കവര്‍ ചെയ്തു. ക്യാപ്റ്റന്‍ ബെന്‍സെമയ്ക്കും കോച്ച് ആന്‍സലോട്ടിക്കുമൊപ്പം റയല്‍ മാഡ്രിഡ് വാര്‍ത്താ സമ്മേളനത്തില്‍ അനുവദിക്കപ്പെട്ട പത്ത് ചോദ്യങ്ങളില്‍ ഒന്ന് താന്‍ സ്വന്തമാക്കുകയും ചെയ്തു. ഗ്ലാമര്‍ താരങ്ങളും കോച്ചുകളും അണിനിരക്കുന്ന യുവേഫയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ അതിര് വിട്ട ചോദ്യങ്ങളും അന്വേഷണങ്ങളുമുണ്ടാവാറില്ല. എല്ലാറ്റിനും നിയന്ത്രണമുണ്ട്. പത്ത് ചോദ്യങ്ങള്‍ക്ക് അവസരം. അതിലൊന്ന് ബെന്‍സമയുടെ മുന്നില്‍ ജുഷ്‌ന നേടി.
പിന്നീട് സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് പരിശീലനവും തുടര്‍ന്ന് അതിനിര്‍ണായകമായ മല്‍സരവും കവര്‍ ചെയ്തു. 2021 ല്‍ കോപ്പ ഡെല്‍ റേ, സെമി ഫൈനല്‍ കളി റിപ്പോര്‍ട്ട് ചെയ്യാനുള്ള മീഡിയ അക്രഡിറ്റേഷന്‍ കിട്ടിയിരുന്നു. ഇത്തവണ പാരീസിലേക്കുള്ള അക്രഡിറ്റേഷന്‍ അതിനെക്കാള്‍ മികവുറ്റ അനുഭവമായി തീരുകയായിരുന്നുവെന്ന് ജുഷ്‌ന പറയുന്നു. അടുത്ത ലോകകപ്പാണ് ജുഷ്‌നയുടെ മനസ്സില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here