യുക്രൈനു വേണ്ടി പോരാടാൻ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തിൽ ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ. റഷ്യക്കെതിരെ യുദ്ധമുന്നണിയില്‍ നിന്നു തന്നെ പോരാടണമെന്ന ലക്ഷ്യവുമായാണ് സായ് നികേഷ് രവിചന്ദ്രന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇരുപത്തൊന്നുകാരനായ സായ് യുക്രൈനിലെ നാഷണല്‍ എയറോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ്. സായ് നികേഷിനെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു.
അതുവഴി സായിയെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്. 2018ലാണ് യുവാവ് എയറോ സ്പേസ് സര്‍വ്വകലാശാലയില്‍ ചേരുന്നത്. 2022 ഓടെ ഖാര്‍കിവില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനിരിക്കുകയായിരുന്നു.
അതിനിടെയാണ് റഷ്യന്‍-യുക്രൈന്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. തുടര്‍ന്ന് യുക്രൈനെ പിന്തുണച്ച് സായ് നികേഷ് രാജ്യത്തിന്റെ അര്‍ദ്ധസൈനിക വിഭാത്തില്‍ ചേരുകയായിരുന്നു.
അതേസമയം, കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here