
നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസിലെ പ്രതികളായ റോയ് വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അതേസമയം, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ റോയ് ആരോപിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനും മുൻകൂർ ജാമ്യം തേടിയിരുന്നു. നമ്പർ 18 ഹോട്ടൽ ഉടമയായ റോയി ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറിയിരിക്കുകയാണ്. അമ്മയെയും മകളെയും ലൈംഗീകമായ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു എന്നാണ് പരാതി.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങിയ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് റോയ് വയലാട്ടിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ച കേസിലായിരുന്നു റോയിയുടെ അറസ്റ്റ്. മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ റോയിയുടെ സുഹൃത്ത് സൈജു പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പോക്‌സോ കേസ് പ്രതി അഞ്ജലിക്കെതിരെ പോക്‌സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അഞ്ജലി ഇരയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇ.ഡിയുടെ പരാതി നേരത്തേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സൈബർ പൊലീസിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രായ പൂർത്തിയാവാത്ത മകളെ ഹോട്ടലിൽ കൊണ്ടുവന്നത് അമ്മയായിരുന്നു എന്നായിരുന്നു അഞ്ജലി വീഡിയോയിൽ പറഞ്ഞത്. കള്ളക്കേസാണെന്നും പണം സംബന്ധമായ തർക്കമാണ് പരാതിയുടെ കാരണമെന്നും അഞ്ജലി പറയുന്നു.
പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വച്ച് കളിക്കുകയാണെന്നാണ് അഞ്ജലിയുടെ ആരോപണം. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയില്‍ പറയുന്നു. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളയുകയാണ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here