വധഗൂഢാലോചനാക്കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് . ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഈ വർഷം ജനുവരി 29 , 30 തീയ്യതികളിൽ മുംബെയിലെ ലാബിലെത്തിച്ച് ഫോണിലെ ചില വിവരങ്ങൾ മായ്ച് കളയുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ നശിപ്പിക്കപ്പെട്ട വിവരങ്ങളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ കഴിഞ്ഞതായി റിപ്പോർട്ടിലുണ്ട്.
വഗൂഢാലോചനാ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആറ് ഐ ഫോണുകളാണ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണ് ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്. ജനുവരി 29, 30 തീയതികളിലായാണ് ഫോണുകളിലെ ചില ഡേറ്റുകൾ നീക്കം ചെയ്തത് എന്ന് പരിശോധനയിൽ വ്യക്തമായി.
ജനുവരി 29നായിരുന്നു ഫോണുകൾ പരിശോധനയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജനുവരി 31ന് ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി മുംബൈയിലെ ലാബിൽ എത്തിച്ച് കൃത്രിമം നടത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ലാബ് സിസ്റ്റസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബിലെ ഡയറക്ടർ ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്തു.
നാല് ഫോണുകൾ കൊറിയർ ആയി അയച്ചു നൽകുകയായിരുന്നു എന്ന് എന്ന് ജീവനക്കാർ മൊഴി നൽകി. ഇതിൽ രണ്ടു ഫോണുകൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം ഫോണുകളിലെ നശിപ്പിക്കപ്പെട്ട വിവരങ്ങളിൽ ഭൂരിഭാഗവും വീണ്ടെടുക്കാനായി.
നശിപ്പിച്ച വിവരങ്ങളുടെ മിറർ ഇമേജ് ആണ് ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണസംഘം വീണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അന്വേഷണസംഘം തുടർനടപടികൾ ലേക്ക് കടക്കും
തെളിവുകൾ നശിപ്പിക്കരുതെന്ന ഉപാധിയോടെയായിരുന്നു പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതായി ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞാൽ ദിലീപിന് അത് തിരിച്ചടിയാകും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here