റഷ്യ യുക്രൈന്‍ യുദ്ധം 13-ാം ദിനം പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നഗരങ്ങളില്‍ നിന്നും ഒഴിപ്പിക്കല്‍ ആരംഭിച്ചതായി യുക്രൈന്‍ അറിയിച്ചു. സുമി, ഇര്‍പിന്‍ മേഖലകളില്‍ നിന്നാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്.
സുമിയിലെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും ട്രെയിൻ, മറ്റ് വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യൻ എംബസിയുടെ പുതിയ മാർഗനിർദേശം.
സുമിയിൽ നിന്നും 694 വിദ്യാർത്ഥികളുമായി ബസുകൾ പോൾട്ടോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുമിയിൽ നിന്നും പോൾട്ടോവ എന്ന മറ്റൊരു നഗരത്തിലേക്ക് എത്തിക്കുന്ന വിദ്യാർത്ഥികളെ അവിടെ നിന്നും പിന്നീട് മാറ്റും.
ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ പോളണ്ടിലേക്കോ ഈ വിദ്യാർത്ഥികളെ കൊണ്ടു പോകാനാണ് സാധ്യത. ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം വിമാനങ്ങളുടെ കാര്യത്തിൽ വ്യക്തത വരും. ഇന്ന് രാവിലെയാണ് യുക്രെയ്ൻ സുരക്ഷിത പാത പ്രഖ്യാപിച്ചത്. പിന്നാലെ രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യുക്രെയ്നിലെ ഇന്ത്യൻ എംബസിയോ കേന്ദ്രസർക്കാരോ വിവരങ്ങൾ നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഞ്ചാരപാത സംബന്ധിച്ച് വിവരങ്ങൾ നൽകാത്തതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here