കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ സംഗമം. ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടി കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയ പ്രതിരോധമായി മാറി.
ധീരജിൻ്റെ കൊലപാതകികളെ സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസവും ഇടുക്കിയിൽ ആവർത്തിച്ചിരുന്നു.
ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കുകയും നിയമ സഹായമൊരുക്കുകയും ചെയ്യുന്ന കെ.പി.സി.സി അധ്യക്ഷൻ്റെ നിലപാടിനെതിരെയായിരുന്നു സി.പി.ഐ.എം പ്രതിഷേധം. കണ്ണൂരിൽ നിന്നും പഠിക്കാനെത്തി ഇടുക്കി ടൗണിൻ്റെ മുഴുവൻ പ്രീയങ്കരനായി മാറിയ വിദ്യാർഥിയായിരുന്നു ധീരജ്.
അവൻ്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നാടിൻ്റെ പ്രതിഷേധമിരമ്പി. വീട്ടമ്മമാർ ഉൾപ്പെടെ രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കുചേർന്നു. ധീരജ് മരണം ഇരന്നു വാങ്ങിയെന്ന് പറയുന്ന സുധാകരൻ തന്നെയാണ് കൊലയാളികളെ സംരക്ഷിക്കുമെന്നും ഉറപ്പ് കൊടുക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എം.എം മണി എം.എൽ.എ ചൂണ്ടിക്കാട്ടി.
ധീരജിൻ്റെ കൊലപാതകികളെ സംരക്ഷിക്കാനുള്ള കെ. സുധാകരൻ്റെ നീക്കം വിഫലമാകുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് മുന്നറിയിപ്പ് നൽകി.
ധീരജിൻ്റെ കൊലപാതകത്തിന് ശേഷം 50000 പേരിലധികം കോൺഗ്രസ് വിട്ടുവെന്ന് നേതാക്കൾ പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനടക്കമുള്ളവർ പാർട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേരാൻ തീരുമാനിച്ചതും അതിന് ശേഷമായിരുന്നു. എന്നാൽ അത്തരം തീരുമാനമെടുക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here