പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികള്‍ അറസ്റ്റിലായി 90 ദിവസമാകാന്‍ 4 ദിവസം ബാക്കി നില്‍ക്കേയാണ് കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കര്‍ കുറ്റപത്രം നല്‍കിയത്.
ഡിസംബര്‍ പതിനൊന്നാം തിയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷ് ഒളിവിലിരുന്ന പാണന്‍ വിളയിലെത്തിയ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുധീഷിന്റെ വെട്ടിയെടുത്ത കാല്‍ സമീപത്തെ റോഡില്‍ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
പ്രധാന പ്രതികളിലൊരാളായ ഗുണ്ടാ തലവന്‍ രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പിടികൂടാനായത്. ഇതിനിടെ രാജേഷിനെ അന്വേഷിച്ച് പോയ പൊലീസുദ്യോഗസ്ഥന്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു.
പട്ടാപ്പകല്‍ സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമായിരുന്നു. കഞ്ചാവ് വില്‍പ്പന സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തില്‍ സുധീഷിന്റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here