തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പ്രിയങ്കാ പ്രഭാവം വോട്ടായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് അടുക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്ന ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പായി. യുപിയിലും മണിപ്പൂരിലും ഗോവയിലും പാര്‍ട്ടി ദുര്‍ബലമായെന്ന് ഫലം തെളിയിക്കുന്നു.

യുപിയില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പ്രിയങ്കയ്ക്കായില്ല. ഏറെ മാധ്യമശ്രദ്ധ കിട്ടിയെങ്കിലും യുപി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ദുര്‍ബലമാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് ജനവിധി. 403 അംഗ സഭയില്‍ നാലു സീറ്റിലാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ ഏഴു സീറ്റിലാണ് പാര്‍ട്ടി വിജയിച്ചിരുന്നത്.

പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമുഖങ്ങളായ ചരണ്‍ജിത് ഛന്നി, നവ്ജ്യോത് സിങ് എന്നിവര്‍ പോലും പിന്നിലാണ്. 117 അംഗ സഭയില്‍ 89 സീറ്റാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ തവണ 77 സീറ്റു നേടിയ പാര്‍ട്ടിക്ക് ഇത്തവണ ഇരുപതു പോലും തികയ്ക്കാനായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ശൈഥില്യമാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം.

ഉത്തരാഖണ്ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി അധികാരം നിലനിര്‍ത്തുകയാണ്. 70 അംഗസഭയില്‍ നാല്‍പ്പതിലേറെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ഹരീഷ് റാവത്തിനെ പോലുള്ള തലപ്പൊക്കമുള്ള നേതാക്കള്‍ ഉണ്ടായിട്ടു പോലും പാര്‍ട്ടിക്ക് അധികാരം തിരിച്ചുപിടിക്കാനായില്ല.

ഗോവയിലെ 40 അംഗസഭയില്‍ 18 സീറ്റുമായി ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 13 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മണിപ്പൂരിലെ 60 സീറ്റില്‍ കോണ്‍ഗ്രസ് ബിജെപിക്കും എന്‍പിപിക്കും താഴെ മൂന്നാം സ്ഥാനത്താണ്. ബിജെപിക്ക് 26 സീറ്റും എന്‍പിപിക്ക് 12 സീറ്റുമാണുള്ളത്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 11 ഇടത്തു മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News