ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മെൻസ്ട്രൽ കപ്പ് സഹായകമാകും.സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മെന്‍സസ് അഥവാ മാസമുറ.ആദ്യമായി അറിയേണ്ടത് സാനിറ്ററി നാപ്കിനുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്.
മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല.
വജൈനയ്ക്കുള്ളിലേയ്ക്ക് ഇതു കടത്തുവാന്‍ ആദ്യം ഭയം തോന്നിയേക്കാം. ഇതിന്റെ ആവശ്യമില്ല. വേദനയുണ്ടാക്കുന്ന ഒന്നല്ല, ഇത്. യൂ ട്യൂബിലും മറ്റും ഇത് ഉള്ളിലേയ്ക്കു കടത്തുന്നതെങ്ങനെ എന്നു കാണിയ്ക്കുന്ന ധാരാളം വീഡിയോകളുണ്ട്. ഇത് അല്‍പം മടങ്ങിയ രീതിയില്‍ പിടിച്ച് ഉള്ളിലേയ്ക്കു നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാന്‍ അല്‍പം പ്രയാസമുണ്ടാകുകയാണെങ്കിലും പിന്നീട് ഇത് എളുപ്പമാകും.
മെന്‍സ്ട്രല്‍ കപ്പ് ഉള്ളിലേയ്ക്കു കയറ്റി വച്ചാല്‍ ഇത് 10-12 മണിക്കൂര്‍ കഴിഞ്ഞാല്‍ പുറത്തെടുക്കുക. കഴുകി വീണ്ടും ഉപയോഗിയ്ക്കാം. ഉപയോഗം കഴിഞ്ഞാല്‍, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ ഉപയോഗിയ്ക്കാം. കൂടുതല്‍ ബ്ലീഡിംഗ് ഉള്ളവര്‍ക്ക് നാലഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം.
ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെങ്കിലും, വിവാഹം കഴിഞ്ഞവര്‍ക്കും കഴിയാത്തവര്‍ക്കും പ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം ഇതുപയോഗിയ്ക്കാം. ഇത് ലൈംഗിക ബന്ധത്തിന് തടസം നില്‍ക്കില്ല. ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ ഇതു പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട. കൃത്യമായ രീതിയില്‍ വച്ചാല്‍ ഇതു യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല. ആദ്യം ഇതുപയോഗിയ്ക്കുമ്പോള്‍ ഇത്തരം ഭയങ്ങളെങ്കില്‍ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിക്കാം .
രാത്രി ആര്‍ത്തവ സമയങ്ങളില്‍ ഉറങ്ങുമ്പോഴുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ല, പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയര്‍പ്പോ അലര്‍ജി പ്രശ്‌നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മൂത്ര വിസര്‍ജന സമയത്ത് രക്തം എന്ന ബുദ്ധിമുട്ടുമുണ്ടാകില്ല. യാത്രകളില്‍ ഏറെ സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇതു വച്ചാല്‍ ഗര്‍ഭധാരണം പോലുള്ളവയ്ക്കു ബുദ്ധിമുട്ടുണ്ടാകുമോയെന്ന ചിന്തയും വേണ്ട. ആര്‍ത്തവം എന്ന ചിന്തയില്ലാതെ, രക്തക്കറകളെ ഭയക്കാതെ, പാഡു മാറേണ്ട ടെന്‍ഷനില്ലാതെ ഉപയോഗിയ്ക്കുവാന്‍ പറ്റിയതാണ് ഇത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here