കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനി. കോളജ് വിദ്യാര്‍ഥിനി ആണെന്നു പൊലീസ് തുടക്കത്തില്‍ കരുതിയെങ്കിലും ഇന്നലെ രാവിലെ തന്നെ സ്‌കൂള്‍ വിദ്യാര്‍ഥിനി എന്നു കണ്ടെത്തി. ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല.
കവര്‍ച്ച നടത്തിയ വേളയില്‍ ധരിച്ചിരുന്ന യൂണിഫോം ആണു പെണ്‍കുട്ടിയെ കുടുക്കിയത്. തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണിതെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്.
അവിടെ നിന്ന് നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ഥിനി 20 മിനുട്ടിനുള്ളില്‍ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്തു മടങ്ങി.ഇതിനിടെയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു. സമീപത്തെ ഒന്നിലധികം മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവര്‍ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തിയതും പണം കവര്‍ന്നതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here