ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്ന് സൂചന. ഞായറാഴ്ച ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിക്കുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കും.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതൽ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. പാർട്ടിക്ക് ഇതുവരെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവി ചർച്ച ചെയ്യാൻ ഞായറാഴ്ച വൈകിട്ട് 4നാണ് എഐസിസി ആസ്ഥാനത്ത് പ്രവർത്തക സമിതി യോഗം ചേരുന്നത്. യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. ജി23 നേതാക്കൾ നേതൃമാറ്റ ആവശ്യം യോഗത്തിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം. പഞ്ചാബിലെ തോൽവി അടക്കം ചൂണ്ടിക്കാട്ടി സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് എതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here