പെട്രോള്‍ വിലയുടെ പേരില്‍ രാജ്യത്ത് ഡബിള്‍ എന്‍ജിന്‍ കൊള്ളയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യസഭയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശനം ഉന്നയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും മുകളിലുള്ള സെസും സർചാർജും ഒഴിവാക്കണമെന്നും ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് അർഹമായ നികുതി വിഹിതമാണ് കേന്ദ്രം കയ്യടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെയാണ്
പെട്രോളിയം ഉൽപന്നങ്ങൾക്കുമേലുള്ള വിവിധ നികുതികളും സെസും സർക്കാർ കുറയ്ക്കണമെന്ന ആവശ്യം കൂടുതലായി ഉയർന്നുവരുന്നത് വസ്തുതയാണോ?
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശേഖരിച്ച അടിസ്ഥാന എക്സൈസ് തീരുവ, സെസ്, പ്രത്യേക അധിക എക്സൈസ് തീരുവ എന്നിവയുടെ വിശദാംശങ്ങൾ എന്തൊക്കെയാണ്? അവയുടെ വർഷം തിരിച്ചുള്ളതും കാറ്റഗറി തിരിച്ചുള്ളതുമായ വിശദാംശങ്ങൾ എന്തൊക്കെയാണ് ?
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയല്ല പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കിയത്. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെട്രോൾ – ഡീസൽ വില നിശ്ചയിക്കുന്നതെന്നും നികുതി കൂട്ടുന്നതും കുറക്കുന്നതും അതത് സമയത്തെ സാഹചര്യങ്ങൾ നോക്കിയാണെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്.
റഷ്യയില്‍ നിന്നും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുവാനുള്ള വാഗ്ദാനം ലഭിച്ചിട്ടുണ്ടോ എന്നും എം പി ചോദിച്ചു. അങ്ങനെയെങ്കില്‍ കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുവാനും അതിലൂടെ റവന്യൂ കമ്മി കുറയ്ക്കുവാനും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുവാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നും എം പി സഭയില്‍ ഉന്നയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here