ഓസ്‌കർ ജേതാവായ നടൻ വില്യം ഹർട്ട് അന്തരിച്ചു

അമേരിക്കന്‍ നടനും ഓസ്കര്‍ ജേതാവുമായ വില്യം ഹർട്ട് (71) അന്തരിച്ചു. അദ്ദേഹത്തിന്റ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും മകന്‍ വ്യക്തമാക്കി. 2018മുതല്‍ അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു ഹര്‍ട്ട്.

1950 മാര്‍ച്ച് 20ന് വാഷിങ്ടണിലാണ് ഹര്‍ട്ടിന്‍റെ ജനനം. കെന്‍ റസ്സല്‍ സംവിധാനം ചെയ്ത്, 1980ല്‍ പുറത്തിറങ്ങിയ ‘ആള്‍ട്ടേര്‍ഡ് സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഹര്‍ട്ട് ചലച്ചിത്ര രംഗത്തെത്തുന്നത്. 1981ല്‍ പുറത്തിറങ്ങിയ ‘ബോഡി ഹീറ്റ്’ എന്ന ചിത്രത്തിലൂടെ ഹര്‍ട്ട് ശ്രദ്ധേയനായി. തുടര്‍ന്ന് വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും ഹര്‍ട്ട് അവതരിപ്പിച്ചു.

1986ല്‍ ‘കിസ് ഓഫ് ദി സ്‌പൈഡര്‍ വുമന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്‍ട്ടിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. ‘ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്’, ‘ബ്രോഡ്കാസ്റ്റ് ന്യൂസ്’ എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു.

ദ ഇന്‍ക്രഡിബിള്‍ ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അവഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം, ബ്ലാക്ക് വിഡോ തുടങ്ങിയ മാര്‍വല്‍ ചിത്രങ്ങളിലും ഹര്‍ട്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1971ലാണ് നടി മേരി ബെത് ഹര്‍ട്ടിനെ അദ്ദേഹം വിവാഹം കഴിച്ചത്. എന്നാല്‍ 1982ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഹെയ്ഡി ഹെന്‍ഡേഴ്‌സണെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here