കീഴടങ്ങിയ മാവോയിസ്റ്റിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

വയനാട്ടിൽ കഴിഞ്ഞ വർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിൻറെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമ്മിച്ചുനൽകുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിൻറെ താക്കോലും മുഖ്യമന്ത്രി കൈമാറി.

സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെൻറും മറ്റ് ജീവനോപാധികളും നൽകാൻ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് നടപടി.

വയനാട് ജില്ലാ പൊലീസ് മേധാവി മുൻപാകെ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോയിസ്റ്റ് ആണ് കർണാടക സംസ്ഥാനത്തെ വിരാജ് പേട്ട ഇന്ദിരാനഗർ സ്വദേശി ലിജേഷ് (37). വീടും സ്റ്റൈപ്പെൻറും കൂടാതെ തുടർപഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാർഗ്ഗം കണ്ടെത്തുന്നതിനായി ഗവൺമെൻറ് ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താൻ സഹായം നൽകും.

വയനാട് പുൽപ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി.

നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്തിൽ സംഘടനയുടെ ഭാഗമായി. ദീർഘകാലത്തെ മാവോയിസ്റ്റ് സംഘടനയിലെ പ്രവർത്തനത്തെത്തുടർന്ന് അതിന്റെ അർഥശൂന്യത ലിജേഷിന് മനസ്സിലായി. തുടർന്ന് സർക്കാരിൻറെ മാവോയിസ്റ്റ് സറണ്ടർ പോളിസിയെപ്പറ്റി അറിയുകയും കഴിഞ്ഞവർഷം ഒക്ടോബർ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുൻപാകെ കീഴടങ്ങുകയുമായിരുന്നു.

സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് മടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്റ്റൈപ്പെൻറും ജീവനോപാധികളും നൽകാനായി 2018ലാണ് സംസ്ഥാന സർക്കാർ പാക്കേജ് തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പാക്കേജിൻറെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാ പോലീസ് മേധാവിമാരെയോ ഏതെങ്കിലും സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News