യുക്രൈന് തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ. ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. കിയവിലേക്ക് ഓരോ ദിനവും റഷ്യന്‍ സേന കൂടുതല്‍ അടുത്തുവരുന്നതായാണ് സൂചന. കിയവിലെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ സാഹചര്യമാണ് കിയവ് അഭിമുഖീകരിക്കുന്നതെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. കിയവിലെ കര്‍ഫ്യൂ തുടരുകയുമാണ്.
മരിയൂപോളിലുണ്ടായ വ്യോമാക്രമണത്തില്‍ ഇതുവരെ 2900 പേര്‍ മരിച്ചതായി യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ നിന്നും മരിയുപോളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 29,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം, യുക്രൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. മൂന്ന് മില്യണ്‍ ആളുകള്‍ പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍.
അതിനിടെ, റഷ്യ-യുക്രൈന്‍ അഞ്ചാഘട്ട സമാധാന ചര്‍ച്ച ഇന്നും തുടരും. ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുന്നത്. അതിനിടെ പോളണ്ട്, ചെക് റിപബ്ലിക്, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ കിയവിലെത്തി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ നല്‍കുന്ന പിന്തുണക്ക് സെലന്‍സ്‌കി നന്ദി പറഞ്ഞു.
അതേസമയം, യുക്രൈന് 13.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ, യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും.
അതേസമയം, റഷ്യയിലെ ടെലിവിഷന്‍ ചാനലില്‍ യുദ്ധത്തിനെതിരെ പ്രതിഷേധം നടത്തിയ മാധ്യമ പ്രവര്‍ത്തക മറീനക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. റഷ്യന്‍ ഭരണകൂടം മറീനയോട് പ്രതികാരം ചെയ്യരുതെന്ന് യുഎന്‍ ആവശ്യപ്പെട്ടു. വാര്‍ത്ത വായിക്കുന്നതിനിടെയായിരുന്നു മറീന യുദ്ധം അവസാനിപ്പിക്കണമെന്ന് പ്ലക്കാര്‍ഡുയര്‍ത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here