കഠാര രാഷ്‌ട്രീയത്തിന് ഇടുക്കിയില്‍ വിദ്യാര്‍ഥികളുടെ മറുപടി. എം.ജി സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 27-ല്‍ 25 ഇടങ്ങളിലും എസ്.എഫ്.ഐയ്‌ക്ക് മിന്നുന്ന വിജയം.
ധീരജിന്റെ കൊലപാതകത്തിന് ശേഷം നടന്ന വിദ്യാര്‍ഥീയൂണിയന്‍ തെരഞ്ഞെടുപ്പ് കൊലപാതക രാഷ്‌ട്രീയത്തോടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം കൂടിയായി മാറി.
എം.ജി സര്‍വകലാശാലയ്‌ക്ക് കീഴിലെ വിദ്യാര്‍ഥീയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് ഇടുക്കിയില്‍ എസ്.എഫ്.ഐ കരസ്ഥമാക്കിയത്. ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട ധീരജിന്റെ രക്തസാക്ഷിത്വത്തിനുള്ള മറുപടിയായി മാറി ജില്ലയിലെ ഓരോ ക്യാമ്പസുകളിലെയും ഇലക്ഷന്‍ റിസല്‍റ്റുകള്‍.
മാനേജ്‌മെന്റുകളുടെ സഹായത്തോടെ കൃത്യമായ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ പൂര്‍ത്തിയാക്കാതെ കെ.എസ്.യു ഏകപക്ഷീയമായി വിജയം പ്രഖ്യാപിച്ചിരുന്ന കോളജുകളിലും ഇക്കുറി എസ്.എഫ്.ഐയ്‌ക്ക് തിളക്കമാര്‍ന്ന വിജയം.
പല കോളജുകളിലും എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു മറ്റ് സംഘടനകളുമൊരുമിച്ചുള്ള അവിശുദ്ധ സഖ്യമാണ് മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ തവണ കെ.എസ്.യു വിജയിച്ച തൊടുപുഴ ന്യൂമാന്‍ കോളജ്, നെടുങ്കണ്ടം എം.ഇ.എസ് തുടങ്ങി ആറിലധികം ക്യാമ്പസുകള്‍ വലിയ ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ പിടിച്ചെടുത്തു.
അതേസമയം കോളജ് ഇലക്ഷനുമായി മറവില്‍ പല ക്യാമ്പസുകളിലും പുറത്തു നിന്നെത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. കട്ടപ്പന ഗവ. കോളജില്‍ കെ.എസ്.യു നേതാക്കളില്‍ നിന്നും വെട്ടുകത്തി ഉള്‍പ്പെടെയുള്ള മാരകയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here