വസ്ത്ര സ്വാതന്ത്ര്യം പോലുമില്ലാത്ത രാജ്യമായി ഇന്ത്യമാറിയെന്ന് അഡ്വ കെ എസ് അരുണ്‍കുമാര്‍. കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസില്‍ ഹിജാബും രാഷ്ട്രീയവിഷയവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്യം പബ്ലിക്ക് ഓര്‍ഡറിനെതിരായിട്ടോ മൊറാലിറ്റിക്കെതിരായിട്ടോ ഹെല്‍ത്തിനെതിരായിട്ടോ ഉപയോഗിക്കുന്ന സാഹചര്യം വന്നാല്‍ മാത്രമാണ് ആ സ്വാതന്ത്ര്യത്തില്‍ പരിമിതികള്‍ വരിക. എന്നാല്‍ ഇവിടെ സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചു വന്നാല്‍ ഭരണഘടനാവിരുദ്ധതയാണെന്ന് ചിത്രീകരിക്കപ്പെടുകയാണെന്ന് അരുണ്‍കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനത്തിന്റെ പാതിവഴിക്ക് ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് അവരുടെ വിദ്യാഭ്യാസ തുടര്‍ച്ചയെ ബാധിക്കുമെന്നും അരുണ്‍കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഭരണഘടനയെ അംഗീകരിക്കാതെ മനുസ്മൃതിയെ രാജ്യത്തിന്റെ ഭരണഘടനയായി കാണുന്നവര്‍ക്ക്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരിവുണ്ടാക്കാന്‍ കഴിഞ്ഞ 7 വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് ഇത് കൂടുതല്‍ ആവേശം പകരുന്ന വിധിയാണെന്ന് അഡ്വ കെ എസ് അരുണ്‍കുമാര്‍ പറഞ്ഞു.
കുറച്ചുകാലമായി നമ്മുടെ രാജ്യത്ത് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട സിനിമകാണാനും ഇഷ്ടപ്പെട്ട കഥയോ കവിതയോ എഴുതാന്‍ പോലും സ്വാതന്ത്യമില്ലെന്നും അരുണ്‍കുമാര്‍ ചര്‍ച്ചയില്‍ പങ്കുവച്ചു.
കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചത്. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും ഇസ്ലാമിന്റെ അവിഭാജ്യഘടകമെല്ലന്നും കോടതി വ്യക്തമാക്കി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളേജിലെയും കുന്ദാപുര ഭണ്ഡാര്‍ക്കര്‍ കോളേജിലെയും വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിശാല ബെഞ്ച് വിധി പറഞ്ഞത്.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here