ഹിജാബ്‌ വിലക്ക്‌ ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരം: സിപിഐഎം

ഹിജാബ്‌ വിലക്ക്‌ ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണ്. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന വിവേചനങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന്‌ കനത്ത ആഘാതമേൽപ്പിക്കുന്നതാണ്‌ കോടതി വിധി. ചോദ്യംചെയ്യപ്പെടാവുന്ന നിരവധി തലങ്ങൾ ഉള്ളതാണ്‌ ഹൈക്കോടതി വിധി.

ഹിജാബ്‌ വിലക്കിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ്‌ ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം വിദ്യാർഥിനികൾ പുറത്താക്കപ്പെടുന്ന സാഹചര്യമാണ്‌ ഉണ്ടാകാൻ പോകുന്നത്‌. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മുസ്ലീം വിദ്യാർഥിനികൾ ശിരോവസ്‌ത്രങ്ങൾ ധരിക്കാറുണ്ട്‌.

അവിടെ ഒന്നും അത്‌ സ്‌കൂൾ യൂണിഫോമുകൾക്ക്‌ എതിരാണെന്ന വാദം ആരും ഉന്നയിച്ചിട്ടില്ല. കർണാടകത്തിന്റെ അയൽ സംസ്ഥാനമായ കേരളം ഈ വിഷയത്തിൽ മികച്ച മാതൃകയാണ്‌. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ, പ്രൊഫഷണൽ സ്ഥാപനങ്ങളിലും മുസ്ലീം വിദ്യാർഥിനികളുടെ റെക്കോർഡ്‌ പങ്കാളിത്തമുള്ള സംസ്ഥാനം കൂടിയാണ്‌ കേരളം.

ഹൈക്കോടതി ഉത്തരവിലൂടെ കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശിരോവസ്‌ത്രങ്ങൾ ധരിക്കാൻ അനുവദിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം എംഎൽഎമാർ നേതൃത്വം നൽകുന്ന കമ്മിറ്റികൾക്ക്‌ ലഭിച്ചിരിക്കുന്നു.

വർഗീയധ്രുവീകരണം ശക്തമാക്കുകയെന്ന ബിജെപി അജണ്ട അനുസരിച്ച്‌ പ്രവർത്തിക്കുന്ന എംഎൽഎമാർക്ക്‌ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കുന്നത്‌ രാജ്യത്തുടനീളം അപകടരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും.

ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീൽ സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കണം. പരമോന്നതകോടതി ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിച്ച്‌ നീതി ഉറപ്പാക്കുമെന്നാണ്‌ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel