പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

ശ്രീ.സണ്ണി ജോസഫ് എം.എല്‍.എ സമര്‍പ്പിച്ച ശ്രദ്ധക്ഷണിക്കലിന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് ഈ ശ്രദ്ധക്ഷണിക്കല്‍.

കേരളത്തില്‍ 2,38,773.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് സംവിധാനമാണ് നിലനില്‍ക്കുന്നത്. ഇതില്‍ 29,522.15 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളത്. 4,127.83 കി.മീ സംസ്ഥാനപാതകളും 25,394.32 കിലോമീറ്റര്‍ പ്രധാന ജില്ലാ റോഡുകളുമാണ്. സംസ്ഥാനപാതകളുടെ ആകെ നീളത്തിന്റെ 898.74 കിലോമീറ്റര്‍ നാലുവരി പാതയും 3,193.50 കിലോമീറ്റര്‍ രണ്ടുവരിപാതയും ബാക്കി 35.75 കിലോമീറ്റര്‍ ഒറ്റവരിപാതയുമാണ്. 25,394.32 കിലോമീറ്റര്‍ വരുന്ന പ്രധാന ജില്ലാ റോഡുകളില്‍ 52.51 കിലോമീറ്റര്‍ മാത്രമാണ് നാലുവരിപാത.

10593.03 കിലോമീറ്ററാണ് രണ്ട് വരി പാതയായി വികസിക്കപ്പെട്ടത്. ബാക്കി 14,748.46 കിലോമീറ്ററും ഒറ്റവരി പാതയായി നിലനില്‍ക്കുകയാണ്. സംസ്ഥാനത്തെ ദേശീയപാതയും, പൊതുമരാമത്ത് റോഡുകളും ചേര്‍ന്നാണ് ഗതാഗതത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത്. സംസ്ഥാന-ജില്ലാ പാതകള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടം കൂടി വിലയിരുത്തുമ്പോള്‍ മഴയെയും വെള്ളപ്പൊക്കത്തെയും മറികടക്കാന്‍ കഴിയുന്ന തരത്തില്‍ റോഡ് നിര്‍മ്മാണം ശക്തിപ്പെടുത്തേണ്ടതും അനിവാര്യമായി മാറി. ഈ സാഹചര്യത്തില്‍ റോഡുകള്‍ ബി.എം&ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയാണ്. 15,000 കിലോമീറ്റര്‍ റോഡ് ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ നിരത്ത് വിഭാഗത്തിന് കീഴില്‍ 1410 കിലോമീറ്റര്‍ റോഡ് ബി.എം&ബി.സി ഉപയോഗിച്ച് പുനരുദ്ധരിച്ചുകഴിഞ്ഞു. 2546 കിലോമീറ്റര്‍ ബി.എം&ബി.സി പ്രവൃത്തി തുടരുകയാണ്. .

എങ്കിലും പൊതുമരാമത്ത് റോഡുകള്‍ വികസിക്കുന്നതിനനുസ്സരിച്ച് അതിലേക്ക് വന്നുചേരുന്ന ഗ്രാമീണ റോഡുകള്‍ വികസിക്കേണ്ടത് അത്യാവശ്യമാണ്. ബജറ്റ് വിഹിതം അനുസരിച്ചും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് പദ്ധതികളിലും ഉള്‍പ്പെടുന്ന പ്രാദേശിക റോഡുകളുടെ നവീകരണം വകുപ്പ് ഇപ്പോള്‍ തന്നെ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പില്‍ എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തികള്‍ പരിപാലിക്കുന്നതിനുള്ള ഫണ്ട് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെ അനുവദിക്കുകയും ചെയ്യുന്നതിനാല്‍ ഡെപ്പോസിറ്റ് പ്രവൃത്തികള്‍ ഒഴികെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. മണ്ഡലങ്ങളുടെ വിസ്തൃതിക്കനുസ്സരിച്ചും ഭൂപ്രകൃതിക്കനുസ്സരിച്ചും പൊതുമരാമത്ത് റോഡുകളുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. മലയോര മേഖലകളില്‍ കൂടുതല്‍ റോഡുകളും നഗര മേഖലകളില്‍ കുറഞ്ഞ റോഡുകളും പരിപാലിക്കപ്പെടേണ്ടി വരും. എന്നാല്‍ അങ്ങനെ അല്ലാത്തിടത്തും അസന്തുലിതാവസ്ഥ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പഠനം നടത്തി അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണം എന്നാണ് അഭിപ്രായം. അതിന് വകുപ്പ് മുന്‍കൈയ്യെടുക്കുന്ന കാര്യം പരിഗണനയിലാണ്.

പൊതുമരാമത്ത് റോഡുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് പലഭാഗത്തും വലിയതരത്തിലുള്ള അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട് . ചില ജില്ലകളില്‍ ഭൂരിഭാഗം റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലേക്ക് മാറിയപ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ ഇത് താരതമ്യേന കുറവാണ്. പൊതുമരാമത്ത് റോഡുകളുടെ ജില്ലകള്‍ തോറുമുള്ള കണക്ക് ഇങ്ങനെയാണ്.

വയനാട്

856.950 കി.മീ

ആലപ്പുഴ

1405.420 കി.മീ

കാസര്‍ഗോഡ്

1444.340 കി.മീ

കൊല്ലം

1924.090 കി.മീ

തൃശ്ശൂര്‍

1932.340 കി.മീ

കോഴിക്കോട്

1952.220 കി.മീ

പത്തനംതിട്ട

1993.270 കി.മീ

പാലക്കാട്

2101.840 കി.മീ

കണ്ണൂര്‍

2223.160 കി.മീ

മലപ്പുറം

2375.270 കി.മീ

തിരുവനന്തപുരം

2377.040 കി.മീ

ഇടുക്കി

2661.280 കി.മീ

എറണാകുളം

2964.490 കി.മീ

കോട്ടയം

3310.440 കി.മീ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന റോഡുകള്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ റോഡുകള്‍ ഏറ്റെ‌ടുത്ത് പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധന പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൊതുതീരുമാനത്തിന് അടിസ്ഥാനമായി തുടര്‍ നടപടികള്‍ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News