മലയാളത്തിലെ ‘മര്‍ലിന്‍ മണ്‍റോ’ എന്നറിയപ്പെട്ട നടി വിജയശ്രീ മൺമറഞ്ഞിട്ട് ഇന്നേക്ക് 48 വർഷം.
മലയാള സിനിമയിൽ താൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ നടി എന്നാണ് സംവിധായകൻ ഭരതന്റെ അഭിപ്രായം.
പൊന്നാപുരം കോട്ടയിലെ വള്ളിയൂർ കാവിലെ എന്ന ഗാനരംഗത്തിലെ നീരാട്ട് ഇന്നും യൂട്യൂബിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. ഈ ഗാനരംഗ ചിത്രീകരണവേളയിലുണ്ടായ ഒരു സംഭവമാണ് ഇവരുടെ ജീവിതത്തിന് അന്ത്യം കുറിക്കാൻ കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു.
സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവർ ജീവിതം അവസാനിപ്പിച്ചത്. ഇരുപത്തിയൊന്ന് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചത്. ഇന്നും ആ മരണത്തെ സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ല.
തിരുവനന്തപുരം മണക്കാട് വിളക്കാട്ടു കുടുംബത്തിൽ 1953 ജനുവരി 8ന് ജനനം. പിതാവ്: വാസുപിള്ള, മാതാവ്: വിജയമ്മ.
ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ചിത്തി ആണ്. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ‘രക്തപുഷ്പം’എന്ന ചിത്രത്തോടെ മലയാളത്തിൽ ശ്രദ്ധേയയായി.
1970 കളിലെ താരസുന്ദരികളില്‍ മാദകത്തിടമ്പായി വിജയശ്രീ തിളങ്ങിനിന്നു. ഗ്ളാമര്‍ നര്‍ത്തകിയെന്നും, സെക്സ് ബോംബ് എന്നുമുള്ള പേരുകളില്‍ അവർ വിശേഷിപ്പിക്കപ്പെട്ടു. മാദകസൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീചിത്രങ്ങളാണ് അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയവ.
സ്വര്‍ണ്ണപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേരും നേടി.
നിത്യഹരിതനായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍ വിജയശ്രീ ജോഡി ഒന്നിച്ചു.
പൊന്നാപുരം കോട്ടയിലെ പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. അതിനിടെ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണവേളയില്‍ സൂം ലെന്‍സ് ഉപയോഗിച്ച് നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു എന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് പൊടുന്നനെയുള്ള അവരുടെ സ്വയംഹത്യക്ക് കാരണമെന്ന് വിശ്വസിക്കപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here