മലപ്പുറത്തെ സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പിഎസ്‌സി വ്യവസ്ഥകള്‍ക്ക് വിധേയമായി: മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്ന്‌ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി  സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്‌ടി തസ്‌തികയിലേയ്ക്കുള്ള നിയമനത്തിന് 2312 പേരെ ഉള്‍പ്പെടുത്തി ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും തയ്യാറാക്കിയ എല്‍പിഎസ്‌ടി ഷോര്‍ട്ട് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.

മെയിന്‍ ലിസ്റ്റില്‍ 997 പേരെയും, ആനുപാതികമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുത്തി 2312 പേരുടെ ചുരുക്കപ്പട്ടികയാണ്‌ കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. വര്‍ഷങ്ങളായി ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ അവലംബിച്ചുവരുന്ന മാനദണ്ഡം തന്നെയാണ് ഇക്കാര്യത്തിലും കമ്മീഷന്‍ സ്വീകരിച്ചിട്ടുള്ളത്. പബ്ലിക് സര്‍വ്വീസ് കമീഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടല്ലാതെ എണ്ണം ചുരുക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്‌തിട്ടില്ല.

പരീക്ഷ നടത്തി നിയമന നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ പ്രകാരമാണ് ചുരുക്ക പട്ടിക/സാധ്യതാ പട്ടിക/റാങ്ക് ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിശ്ചയിക്കുന്നത്. ഇത് പൂര്‍ണ്ണമായും കമ്മീഷന്റെ അധികാരപരിധിയിലുള്ള കാര്യമാണ്.

മുന്‍ റാങ്ക് പട്ടികയില്‍ നിന്നും നടത്തിയ നിയമന ശിപാര്‍ശകളുടെ എണ്ണം, അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തെ സാധ്യതാ നിയമനങ്ങളുടെ എണ്ണം കണക്കാക്കിയാണ് റാങ്ക് പട്ടിക/ചുരുക്കപട്ടിക എന്നിവയില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇപ്രകാരം ഒരു വര്‍ഷത്തെ എണ്ണം കണക്കാക്കി പ്രസ്‌തുത തസ്‌തികയ്ക്ക് പരീക്ഷ തീയതി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം കൂടി പരിശോധിച്ച് ആയതില്‍ ഏതാണോ കൂടുതല്‍ അതാണ് ഒരു വര്‍ഷത്തെ സാധ്യതാ നിയമനങ്ങളുടെ എണ്ണമായി പരിഗണിക്കുന്നത്. പൊതുവെ, ജനറല്‍ റാങ്ക്‌ലിസ്റ്റുകള്‍ക്ക് മൂന്നുവര്‍ഷം വരെ കാലാവധി ഉണ്ടാകുമെന്നതിനാല്‍ മൂന്നുവര്‍ഷത്തേക്ക് പര്യാപ്‌തമായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുഖ്യ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്.

ചുരുക്കപട്ടിക വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗാര്‍ത്ഥികള്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 08.12.2021- ലെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിന്യായത്തില്‍ ചുരുക്കപട്ടിക തയ്യാറാക്കിയ രീതി ശരിവച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള ഒഴിവുകളുടെ മൂന്നിരട്ടി ഉദ്യോഗാര്‍ത്ഥികളെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച നടപടിയില്‍ അപാകതയില്ലെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക്  വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ്‌ മറുപടി നൽകിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel