നിയമസഭാ നടപടികൾ മനപൂർവ്വം തടസപ്പെടുത്തി പ്രതിപക്ഷം. മാടപ്പള്ളി വിഷയത്തിൽ ചോദ്യാത്തര വേള ആരംഭിച്ചപ്പോൾ മുതലുള്ള പ്രതിപക്ഷ പ്രതിഷേധം സഭാ ബഹിഷ്കരണത്തിൽ അവസാനിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ഉന്നയിക്കാൻ അവസരം നൽകാമെന്ന് സ്പീക്കർ ആവർത്തിച്ചെങ്കിലും പ്രതിപക്ഷം ചെവികൊണ്ടില്ല. താൽകാലികമായി സഭ നിർത്തിവച്ച സ്പീക്കർ സഭ പുനരാരംഭിച്ചപ്പോൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി സഭ അനിശ്ചിതകാലത്തെയ്ക്ക് പിരിഞ്ഞു.
മുൻ നിശ്ചയിച്ച തിരക്കഥ പ്രകാരം പ്ളാക്കാർഡും ബാനറുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധവും ആരംഭിച്ചു. മാടപ്പള്ളി വിഷയത്തിലെ സർക്കാർ നിലപാടുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് പറഞ്ഞു പ്രതിപക്ഷ നേതാവും അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്നും അതിന് ശേഷം വിഷയം ഉന്നയിക്കാൻ അവസരം നൽകാമെന്നും സ്പീക്കർ ആവർത്തിച്ചെങ്കിലും പ്രതിപക്ഷം ചെവികൊണ്ടില്ല.
ചങ്ങനാശേരിയിൽ ഉണ്ടായതിന്റെ വസ്തുത അറിയാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂർവം പ്രശ്നമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചോദ്യോത്തര വേള സർക്കാരിനെ അപമാനിക്കാൻ വേണ്ടി ഉപയോഗിക്കുന്നെന്നും അപവാദം പ്രചരിപ്പിക്കുന്നതായും മുഖ്യമന്ത്രി വിമർശിച്ചു.
ജനകീയ സമരത്തെ അടിച്ചമർത്തുന്നതായും ആൾക്കൂട്ടത്തിന്റെ ഭീഷണിക്ക് മൻപാകെ മുട്ടുമടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് സഭയ്ക്ക് പുറത്ത് പോകാതെ തിരികെ വന്ന് പ്രകോപനം സൃഷ്ടിക്കാനും പ്രതിപക്ഷം ശ്രമിച്ചു. ഇതിനെ ശക്തമായി സ്പീക്കർ താക്കീത് ചെയ്തു. താൽകാലികമായി സഭ നിർത്തിവയ്ക്കുകയും ചെയ്തു.
അര മണിക്കൂറിന് ശേഷം സഭ പുനരാരംഭിച്ച് ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഒഴിവാക്കുകയും മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കി ധനകാര്യ ബില്ലും വോട്ട് ഒാൺ അക്കൗണ്ടും പാസാക്കി സഭ അനിശ്ചിതകാലത്തെയ്ക്ക് പിരിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here