യുദ്ധം; ചൈന-അമേരിക്ക ചര്‍ച്ച ഇന്ന്

യുക്രൈനിലെ യുദ്ധസാഹചര്യം വിലയിരുത്താന്‍ ചൈന-അമേരിക്ക ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ചൈനയുടെ നിലപാടിനെതിരെ നേരത്തെ അമേരിക്ക ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയാറായിരിക്കണമെന്നായിരുന്നു അമേരിക്കയുടെ താക്കീത്.

ചൈന ഏതറ്റം വരെ റഷ്യയെ സഹായിക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു. റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ നികത്താന്‍ ഒരു രാജ്യവും തയാറാകരുതെന്നും ഒരു രാജ്യത്തേയും അതിന് അനുവദിക്കില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്.

അതിനിടെ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വടക്കന്‍ യുക്രൈനിലെ നഗരമായ ചെര്‍ണിവിലുണ്ടായ ഷെല്ലാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതില്‍ യുഎസ് പൗരനുമുള്‍പ്പെട്ടുവെന്നാണ് യുക്രൈന്‍ പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്രീഫിങ്ങിനിടയില്‍ ഒരു അമേരിക്കന്‍ പൗരന്‍കൊല്ലപ്പെട്ടതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതായും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ഇല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കണ്‍ മറുപടി നല്‍കി. റഷ്യ യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ രൂക്ഷമായ ഷെല്ലാക്രമാണ് യുക്രൈന്‍ നഗരങ്ങളില്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ചെര്‍ണിവില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കന്‍ എംബസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തില്‍ യുക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യന്‍ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു.

റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവും യുക്രൈന്‍ ഉന്നയിച്ചിരുന്നു. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News