സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്.
സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കാർഷിക ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളീയരിൽ കാർഷിക സംസ്‌കാരം ഉണർത്തുക, വിഷരഹിത ഭക്ഷണ ഉത്പാദനത്തിൽ ഓരോ കേരളീയ ഭവനത്തേയും പങ്കാളിയാക്കുക, സ്ഥായിയായ കാർഷിക മേഖല സൃഷ്ടിക്കുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലെ മൂല്യ വർധനവ് പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്പുഷ്ടമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാർഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോർത്തിണക്കുക, കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തനതു കാർഷിക വിഭവങ്ങളെ സംരക്ഷിക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങളെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുടുംബങ്ങളേയും കൃഷിയിലേക്കു കൊണ്ടുവരുന്നതിനായി ഒരു സെന്റ് പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി, ഹൈടെക് കൃഷി, ആഢംബര ചെടികൾക്കൊപ്പമുള്ള പച്ചക്കറി കൃഷി തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കും. കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ, റെസിഡൻസ് അസോസിയേഷനുകൾ, കുട്ടികൾ എന്നിവരുടെ ഗ്രൂപ്പുകൾ പദ്ധതിക്കായി രൂപീകരിക്കും.
അഞ്ചു മുതൽ പ്ത്തു വരെ അംഗങ്ങളാകും ഒരു ഗ്രൂപ്പിൽ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന്റെ ധനസഹായം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽനിന്നുള്ള ധനസഹായം, ബാങ്ക് ലോൺ, സി.എസ്.ആർ. സ്പോൺസർഷിപ്പ്, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ട് തുടങ്ങിയവ പ്രയോജനപ്പെടുത്തും.
പദ്ധതിയുടെ സംസ്ഥാനതല നിർവഹണത്തിനായി കൃഷി മന്ത്രി അധ്യക്ഷനായും തദ്ദേശ ഭരണ വകുപ്പ് മന്ത്രി, ജല വിഭവ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, മത്സ്യബന്ധന വകുപ്പ് മന്ത്രി, യുവജനക്ഷേമ വകുപ്പ് മന്ത്രി, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി എന്നിവർ ഉപാധ്യക്ഷൻമാരായും കാർഷികോത്പാദന കമ്മിഷണർ കൺവീനറായും ഉന്നതതല നിർവാഹക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സമിതികൾ രൂപീകരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.